മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി ഒരു ലക്ഷം പ്രവാസികളില്‍നിന്ന് ഒപ്പ് സമാഹരിക്കുന്നു. ലോക സമാധാനത്തിന് മികച്ച പിന്തുണ നല്‍കുകയും സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുല്‍ത്താന്‍ ഖാബൂസിനെ സമാധാന നൊബേല്‍ നല്‍കി ആദരിക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്.
വെള്ളിയാഴ്ച കമ്മിറ്റി സംഘടിപ്പിക്കുന്ന നാല്‍പത്തിയാറാമത് ഒമാന്‍ ദേശീയദിന റാലിയോടെ ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കുമെന്ന് കെ.എം.സി.സി സൊഹാര്‍ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലിം കൊല്ലം പറഞ്ഞു. മസ്കത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഒരുക്കുന്ന കൗണ്ടറുകളിലൂടെയായിരിക്കും ഒപ്പുശേഖരണം. ഒരു വര്‍ഷം നീളുന്ന കാമ്പയിനാണ് ഉദ്ദേശിക്കുന്നത്. ഒപ്പുശേഖരണത്തില്‍ ഒമാനിലെ മറ്റു കെ.എം.സി.സി ഏരിയ കമ്മിറ്റികളുടെ സഹകരണം തേടും. മറ്റു സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ആലോചനയുണ്ട്. ശേഖരിച്ച ഒപ്പുകള്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമുതല്‍ അഞ്ചുവരെയാണ് കമ്മിറ്റിയുടെ റാലി. സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ഹംബാര്‍, സൊഹാര്‍ സൂഖ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ബാങ്ക് മസ്കത്ത് പരിസരത്ത് സമാപിക്കും.
കെ.എം.സി.സിയുടെ വിവിധ ഏരിയകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികളുമടക്കം ആയിരത്തോളം പേരാണ് റാലിയില്‍ അണിനിരക്കുക. ഒമാനില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടനക്ക് സ്വന്തം ബാനറില്‍ ഇത്രയേറെ പേരെ പങ്കെടുപ്പിച്ച് നഗരമധ്യത്തിലൂടെ റാലി നടത്താന്‍ അനുമതി ലഭിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മന്ത്രാലയ പ്രതിനിധികളുമായി ചേര്‍ന്ന് കമ്മിറ്റി ദേശീയദിന റാലി നടത്തിയിട്ടുണ്ട്. സ്വന്തം നിലയില്‍ റാലി നടത്താനുള്ള അനുമതി കമ്മിറ്റിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമാന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് ഹിലാല്‍ നാസിര്‍ അല്‍ സദ്റാനി റാലി ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി പ്രസിഡന്‍റ് ടി.സി. ജാഫര്‍ അറിയിച്ചു. മജ്ലിസ് ബലദി അംഗങ്ങളായ മുഹമ്മദ് ദര്‍വീഷ് അല്‍ അജ്മി, അലി അഹ്മദ് അല്‍ മുഈനി, മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രഷറര്‍ അഷ്റഫ് കേളോത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.