മസ്കത്ത്: അയല്‍രാജ്യമായ യമനില്‍ കോളറ പടര്‍ന്നുപിടിച്ചതോടെ ഒമാന്‍ ജാഗ്രതയില്‍. നിലവില്‍ ഒമാന്‍ കോളറമുക്തമാണെന്നും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, അയല്‍ രാജ്യത്തുനിന്ന് രോഗബാധ ഒമാനിലേക്ക് എത്തുന്നപക്ഷം അവ നേരിടാന്‍ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സജ്ജമായി നില്‍ക്കാനും ലബോറട്ടറി സൗകര്യം ഉപയോഗപ്പെടുത്തി എത്രയുംപെട്ടെന്ന് രോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘം ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുകയും ചെയ്തു. കര, കടല്‍, ആകാശം വഴിയുള്ള പ്രവേശന കവാടങ്ങളിലും പരിശോധന നടത്തി. കോളറ രോഗികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് നിരീക്ഷിക്കാനും അധികൃതര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. യമനിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതിനു ശേഷമാണ് ഒമാന്‍ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചത്. ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് യമനില്‍ 1400ലധികം പേര്‍ക്ക് കോളറ ബാധിച്ചതായി സംശയിക്കുന്നുണ്ട്.
ഇതുവരെ കോളറ ബാധിച്ച 45 പേര്‍ മരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ശുചിത്വം പാലിക്കണമെന്നും കൈ കഴുകുന്നതടക്കമുള്ള ആരോഗ്യ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.