സലാല: ദോഫാര്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സംബന്ധിക്കാനത്തെിയ ഇന്ത്യന്‍ ഫുട്ബാളിന്‍െറ ഇതിഹാസമായ മലയാളിയുടെ സ്വന്തം ഐ.എം. വിജയന് ഗള്‍ഫ് സ്റ്റേഡിയത്തില്‍ ഉജ്ജ്വല സ്വീകരണം. ‘മുത്തേ മുത്തേ കറുത്തമുത്തേ... ഞങ്ങളെ മുത്തേ...’ വിളികളോടെയാണ് നിറഞ്ഞുകവിഞ്ഞ ഗള്‍ഫ് സ്റ്റേഡിയം ഇതാദ്യമായി സലാലയില്‍ എത്തിയ ഐ.എം. വിജയനെ സ്വീകരിച്ചത്.
പ്രവാസ ജീവിതത്തിലെ കുറഞ്ഞ ഒഴിവുവേളകള്‍ ഫുട്ബാളിനായി മാറ്റിവെക്കുന്ന സംഘാടകരായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വിജയന്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഗള്‍ഫിലെ മലയാളി പ്രവാസികള്‍ ഫുട്ബാളിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിക്കുന്നത്. മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒത്തൊരുമയാണ് സലാലയിലെ ഇവരുടെ വളര്‍ച്ചക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാത്രി ഏറെ വൈകി നടന്ന ദോഫാര്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ മാക്സ് ഇന്‍റര്‍നാഷനല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ദോഫാര്‍ എഫ്.സിയെ പരാജയപ്പെടുത്തി ഗള്‍ഫ് കപ്പ് ജേതാക്കളായി.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടക്കത്തില്‍തന്നെ ഗോളുകള്‍ നേടി മാക്സ് കരുത്ത് കാട്ടിയിരുന്നു. ലൂസേഴ്സ് ഫൈനലില്‍ എന്‍ ടെക് എഫ്.സി മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഫാസ് എഫ്.സിയെ പരാജയപ്പെടുത്തി. എന്‍.ടെക് എഫ്.സിയിലെ ഇസ്മാഈലാണ് ടൂര്‍ണമെന്‍റിലെ മികച്ച താരം. മാക്സിലെ സുബൈറിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. മുജീബ് ദോഫാര്‍ എഫ്.സിയാണ് ടോപ് സ്കോറര്‍.
മത്സരം കിക്കോഫ് ചെയ്തതും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതും മുഖ്യാതിഥി ഐ.എം.വിജയനായിരുന്നു. മന്‍പ്രീത് സിങ്, സജി ഗള്‍ഫ് സെന്‍റര്‍, നിയാസ് അല്‍ജദീദ്, സുധാകരന്‍ ഒളിമ്പിക് ട്രേഡിങ്, ഒ. അബ്ദുല്‍ ഗഫൂര്‍, ദാസ് റീമ, ഹുസൈന്‍ കാച്ചിലോടി, കെ. മുഹമ്മദ് സാദിഖ് എന്നിവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സബീര്‍ പി.ടി., സലിം ബാബു, അയ്യൂബ്, മന്‍സൂര്‍, പ്രമേഷ് ബാബു എന്നിവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.