ഒമാനി ശിക്ഷാനിയമത്തിലെ ഭേദഗതിക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ലീഗല്‍ കമ്മിറ്റിയുടെ അംഗീകാരം

മസ്കത്ത്: ഒമാനി ശിക്ഷാ നിയമത്തിലെ ഭേദഗതിക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ലീഗല്‍ കമ്മിറ്റിയുടെ അംഗീകാരം. ആധുനിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത  കരട് നിയമം സ്റ്റേറ്റ് കൗണ്‍സില്‍ ബ്യൂറോയാണ് അടുത്തതായി പരിഗണിക്കുക.
ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ബിന്‍ സലീം അല്‍ ദഹാബിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. മന്ത്രിസഭാ കൗണ്‍സിലിന്‍െറ നിര്‍ദേശപ്രകാരം ശൂറാ കൗണ്‍സിലാണ് കരട് നിയമം ആദ്യം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ശൂറാ കൗണ്‍സില്‍ ഇത് അംഗീകരിച്ചത്. 1974 മുതല്‍ നിലവിലുള്ള നിയമമാണ് പരിഷ്കരിച്ചത്.
സാമ്പത്തിക, സാങ്കേതിക, കുറ്റകൃത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ശിക്ഷാനിയമം പരിഷ്കരിച്ചത്. വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്‍െറ പൂര്‍ണതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും കരടിലുണ്ട്.
രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ സ്വദേശികള്‍ വിദേശത്ത് വെച്ച് നടത്തിയാലും ഒമാനില്‍ അത് കുറ്റാര്‍ഹമായി പരിഗണിക്കുമെന്ന് ഭേദഗതി നിര്‍ദേശം പറയുന്നു. വിദേശികള്‍ക്കും ചില വ്യവസ്ഥകളോടെ സമാനമായ മാനദണ്ഡം ബാധകമാണ്. ഭേദഗതി പ്രകാരം കൂടിയ ജയില്‍ശിക്ഷ 25 വര്‍ഷവും പിഴസംഖ്യ നൂറു റിയാലിനും ആയിരം റിയാലിനും ഇടയിലുമായിരിക്കും.
കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കാം. ദുരഭിമാന കൊലകള്‍, ബലാത്സംഗം, വ്യഭിചാരം തുടങ്ങി കുടുംബത്തിനും സമൂഹത്തിനും വിശ്വാസത്തിനും അപമാനമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബോധപൂര്‍വവും അല്ലാത്തതും എന്ന നിലയിലായിരിക്കും ഇനിമുതല്‍ കുറ്റകൃത്യങ്ങളെ കോടതികള്‍ സമീപിക്കുക. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിന് പകരം വെടിവെച്ചുകൊല്ലുന്നതിനും ഭേദഗതി നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.