മസ്കത്ത്: മലയാളത്തിലെ ആദ്യ ക്ളാസിക് സിനിമകളിലൊന്നായ ചെമ്മീനിന്‍െറ സുവര്‍ണ ജൂബിലി ആഘോഷത്തിന് മസ്കത്തില്‍ വേദിയൊരുങ്ങുന്നു. സിനിമയിലെ നായകന്‍ മധുവും നായിക ഷീലയും ഒരുമിച്ച് അരങ്ങിലത്തെുന്നുവെന്നതാണ് പരിപാടിയുടെ പ്രത്യേകത. പുറത്തിറങ്ങിയശേഷം ഇതാദ്യമായാണ് സിനിമയുടെ ഏതെങ്കിലും ഒരു ആഘോഷത്തില്‍ മധുവും ഷീലയും ഒരുമിച്ച് വേദി പങ്കിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 13ന് വൈകീട്ട് ഏഴിന് അല്‍ ബുസ്താന്‍ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. മസ്കത്തിലെ മാധ്യമ പ്രവര്‍ത്തകനായ ഒ.കെ. മുഹമ്മദലിയുടേതാണ് പരിപാടിയുടെ ആശയം.
ഇദ്ദേഹത്തിനൊപ്പം ജെ.കെ. പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ജയകുമാര്‍ വള്ളിക്കാവും മസ്കത്തിലെ പ്രമുഖ തിയറ്റര്‍ ഗ്രൂപ്പായ മസ്കത്ത് ആര്‍ട്സ് സ്ഥാപകന്‍ റിജുറാമും ചേര്‍ന്നാണ് പരിപാടി യാഥാര്‍ഥ്യമാക്കുന്നത്. മധുവും ഷീലയും പരിപാടിയില്‍ കാണികളുമായി സംവദിക്കും. ഇതോടൊപ്പം, ചെമ്മീനിന്‍െറ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ കാണികളിലേക്ക് പടര്‍ത്തുന്ന ഒരുപിടി പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. സിനിമയുടെ ഇതിവൃത്തം ആസ്പദമാക്കി ഒരുക്കുന്ന നാടകമാണ് ഇതിലൊന്ന്. സിനിമയും നാടകവും ഇടകലര്‍ന്ന ആഖ്യാനരീതിയിലൂടെ മുന്നോട്ടുപോകുന്ന നാടകം സംവിധാനം ചെയ്യുന്നത് പ്രശസ്ത തിയറ്റര്‍ ആര്‍ട്ടിസ്റ്റും സിനിമാതാരവുമായ മഞ്ജുളനാണ്.
മസ്കത്തില്‍നിന്നുള്ള കലാകാരന്മാരാണ് നാടകത്തില്‍ അഭിനയിക്കുന്നതും പിന്നണിരംഗത്തുള്ളതും.
മസ്കത്തിലെ പ്രവാസി ഗായകര്‍ക്കൊപ്പം ഒമാനി ഗായകന്‍ മുഹമ്മദ് റാഫിയും വേദിയിലത്തെും. കോറിയോഗ്രാഫറായ രാജേഷ് മാസ്റ്റര്‍ ചെമ്മീന്‍ ഇതിവൃത്തമാക്കി ചിട്ടപ്പെടുത്തിയ നൃത്ത പരിപാടിയും മറ്റൊരു ആകര്‍ഷണമായിരിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരിക്കും പ്രവേശം. ജെ.കെ ഫിലിംസ് അണിയിച്ചൊരുക്കുന്ന പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പാണ്. ഒ.കെ. മുഹമ്മദലി, റിജുറാം, ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത്, ജയകുമാര്‍ വള്ളിക്കാവ്, സാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.