തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി: രണ്ടുവര്‍ഷത്തെ വിസാനിരോധം കര്‍ശനമാക്കുന്നു

മസ്കത്ത്: ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി പ്രമുഖ ഇംഗ്ളീഷ് ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. 
വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാവിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം ഖത്തറും ആറുമാസത്തെ വിലക്ക് യു.എ.ഇയും എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഒമാനിലും ഇളവ് പ്രതീക്ഷിച്ചിരിക്കെയാണ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നെന്ന റിപ്പോര്‍ട്ട് വിസാ ചുമതലയുള്ള റോയല്‍ ഒമാന്‍ പൊലീസിന്‍െറ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് പത്രം പുറത്തുവിട്ടത്. 
ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. പഴയ തൊഴിലുടമ എന്‍.ഒ.സി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതോടെ രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരായാലും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. 
എന്നാല്‍, അതേ സ്പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധം ബാധകമല്ല. കഴിഞ്ഞദിവസം പഴയ തൊഴിലുടമയുടെ എന്‍.ഒ.സി സഹിതം നല്‍കിയ വിസ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു.  പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരിട്ടത്തെി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്ളിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. 
ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍മാറാമായിരുന്നു. പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി നിരവധിപേര്‍ പോയിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. പറ്റിയ അവസരം ലഭിച്ചാല്‍ മാറാന്‍കഴിയുമെന്നത് തൊഴില്‍ സുരക്ഷിതത്വവും നല്‍കിയിരുന്നു. തൊഴില്‍രംഗത്തെ പീഡനങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിച്ചിരുന്നു. എന്നാല്‍, 2014 ജൂലൈയിലാണ് രണ്ടുവര്‍ഷത്തെ വിസാനിരോധം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. ഇത് പിന്‍വലിക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, സ്വദേശികളുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്.എം.ഇ വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്കുമാത്രമാണ് ഇക്കാര്യത്തില്‍ ഇളവനുവദിച്ചത്.
നിയമം ശക്തമാവുന്നത് തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാവും. 
ഇതോടെ തൊഴില്‍തേടി ഒമാനിലത്തെുന്ന വിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.