ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് അധികൃതരെ ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി

മസ്കത്ത്: വിദേശത്ത് ദുരിതത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികള്‍ക്ക് എംബസി അധികൃതരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി. മൈഗ് കാള്‍ എന്ന് പേരിട്ട ആപ്ളിക്കേഷന്‍ മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയാണ് പുറത്തിറക്കിയത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലിടത്ത് പീഡനവും മറ്റും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. 
ഇതുമൂലം വിദൂരസ്ഥലങ്ങളില്‍ പീഡനമേറ്റ് ഏറെ നാള്‍ കഴിയേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. ഇതിന് പരിഹാരമേകുകയാണ് ആപ്ളിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ആറ് ജി.സി.സി രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍നിന്ന്  ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇംഗ്ളീഷിനും മലയാളത്തിനും പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി  ഇന്‍റര്‍ഫേസും ലഭ്യമാണ്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ 10 ഹെല്‍പ്ലൈന്‍ നമ്പറുകള്‍ ഫോണിലെ കാള്‍ ലിസ്റ്റില്‍ സേവ് ആവുകയാണ് ചെയ്യുക. 
മാതൃരാഷ്ട്രമായി ഇന്ത്യയും ജോലിചെയ്യുന്ന രാഷ്ട്രവും തെരഞ്ഞെടുക്കണം. ഇന്ത്യയിലെ അഞ്ചും ജോലിചെയ്യുന്ന രാഷ്ട്രത്തിലെ അഞ്ചും നമ്പറുകളാണ് സേവ് ചെയ്യപ്പെടുക. ഒപ്പം, പാസ്പോര്‍ട്ട് സേവന കേന്ദ്രം, കൗണ്‍സലിങ് സേവനം, പ്രാദേശിക പൊലീസ് സ്റ്റേഷന്‍, ഹോസ്പിറ്റല്‍ തുടങ്ങി ആവശ്യ നമ്പറുകളും ലഭിക്കും. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ഇന്‍റര്‍നെറ്റിന്‍െറ സഹായമില്ലാതെ പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അടിയന്തര സാഹചര്യത്തില്‍ ഒരു നമ്പറിലേക്ക് എസ്.ഒ.എസ് സന്ദേശം അയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. എംബസിയുടെ ജി.പി.എസ് ലൊക്കേഷനും ഇതില്‍ ലഭിക്കും. മസ്കത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകനായ കെ. റെജിമോനാണ് മൈഗ് കാള്‍ എന്ന ആശയത്തിന് പിന്നില്‍. ബാങ്കിങ് വിദഗ്ധനായ ജോസ് ചാക്കോയാണ് ആപ്ളിക്കേഷന്‍ യാഥാര്‍ഥ്യമാക്കിയത്. നിലവില്‍ ഇന്ത്യക്കാര്‍ക്കായാണ് ആപ്ളിക്കേഷനെന്നും വൈകാതെ മറ്റു രാജ്യക്കാര്‍ക്കും ആരംഭിക്കുമെന്നും റെജിമോന്‍ പറഞ്ഞു. മൈഗ് കാള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്ന് അംബാസഡര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായ 200ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.