മസ്കത്ത്: ബാങ്ക് മസ്കത്ത് റുമൈസ് ശാഖയിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയില്‍. സ്വദേശിയും ഒരു അമേരിക്കക്കാരനുമാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സീബില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കവര്‍ച്ചക്ക് ഉപയോഗിച്ച സാധനങ്ങളും പണവും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈമാസം എട്ടിന് രാവിലെ എട്ടുമണിയോടെയാണ് കവര്‍ച്ച നടന്നത്.
രണ്ട് തോക്കുകളുമായി സംഘം മുഖംമൂടിയണിഞ്ഞത്തെിയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്‍വശത്ത് ജീവനക്കാര്‍ക്കുള്ള വാതിലിലൂടെ അകത്ത് പ്രവേശിച്ച പ്രതികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം റിയാലാണ് കവര്‍ന്നത്. അന്വേഷണത്തിന് ഒടുവിലാണ് ഏഴുദിവസത്തിന് ശേഷം പ്രതികള്‍ സീബില്‍നിന്ന് പിടിയിലായതെന്നും പൊലീസ് വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ ഉള്ള സമയത്തായിരുന്നു കവര്‍ച്ച.
എന്നാല്‍, സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കോ ഉപഭോക്താക്കള്‍ക്കോ പരിക്കില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബാങ്കുകള്‍ കവര്‍ച്ചക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണ്‍ 20ന് രാത്രി ഒമാന്‍ അറബ് ബാങ്കിന്‍െറ വാദി കബീര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്.
8590 റിയാലാണ് ഇവിടെനിന്ന് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അറബ് പൗരനെയും ഏഷ്യന്‍ വംശജനെയും പൊലീസ് പിടികൂടിയിരുന്നു.
2013 ആഗസ്റ്റില്‍ മസ്കത്തില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഇബ്രി പ്രവിശ്യയിലെ അല്‍ ഹയാല്‍ ബാങ്കില്‍ ആറംഗ സംഘം കവര്‍ച്ച നടത്തിയിരുന്നു. ബാങ്കിലെ ചെറിയ അലമാര കടത്തിയെങ്കിലും ഭാരം കാരണം വലിയ അലമാര കടത്താനുള്ള ശ്രമം വിഫലമായിരുന്നു. കവര്‍ച്ച നടത്തിയവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 2013 മാര്‍ച്ചില്‍ ബിദ്ബിദ് പ്രവിശ്യയില്‍ ബാങ്ക് മസ്കത്തിന്‍െറ ഫന്‍ജ ശാഖയില്‍ നടന്ന കവര്‍ച്ചാശ്രമം ജീവനക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.
ഒരു അറബ് രാജ്യത്തെ പൗരനായിരുന്നു ഇവിടെ കവര്‍ച്ചക്ക് ശ്രമിച്ചത്. 2010ല്‍ ബോഷര്‍ പ്രവിശ്യയില്‍ ബാങ്ക് മസ്കത്തിന്‍െറ ഗാല ശാഖയില്‍ മുഖംമൂടി സംഘം നടത്തിയ കവര്‍ച്ചയില്‍ 48,000 റിയാല്‍ നഷ്ടമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ മത്രയിലെയും സീബിലെയും ജ്വല്ലറികളില്‍നിന്ന് 1.4 ദശലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെയും റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയിരുന്നു. ആറാഴ്ചയിലേറെ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഒമ്പതംഗ സംഘത്തിലെ ആറുപേരെയാണ് പിടികൂടിയത്. ഒമാന് പുറത്തുകടന്ന മൂന്നുപേരെ പിടികൂടാന്‍ അധികൃതര്‍ ഇന്‍റര്‍ പോളിന്‍െറ സഹായം തേടുകയും ചെയ്തിരുന്നു. കവര്‍ച്ചക്ക് ശേഷം രാജ്യം വിടാന്‍ ശ്രമിച്ച രണ്ട് പേരെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍നിന്ന് തിരിച്ചിറക്കുകയായിരുന്നു. ബര്‍കയില്‍നിന്ന് കടല്‍മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവര്‍ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.