മസ്കത്ത്: 2017ല്‍ ഒമാനില്‍ മൂന്നുശതമാനം ശമ്പളം വര്‍ധിക്കുമെന്ന് സര്‍വേ. ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സര്‍വേയില്‍നിന്നുള്ള വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016നെ അപേക്ഷിച്ച് അടുത്തവര്‍ഷം ശമ്പളവര്‍ധന ഒരു ശതമാനം കുറവാണ്. 2016ല്‍ രാജ്യത്ത് നാലുശതമാനം ശമ്പളം വര്‍ധിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് കിഴിച്ചാല്‍ 2016ലെ ശമ്പളവര്‍ധന 3.1 ശതമാനവും 2017ലേത് 1.8 ശതമാനവുമാണ്.
110 രാജ്യങ്ങളിലെ 25,000 സ്ഥാപനങ്ങളിലായി ജോലിചെയ്യുന്ന രണ്ടുകോടി ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ജി.സി.സി രാജ്യങ്ങളില്‍ ഖത്തറിലാണ് ഏറ്റവുംവലിയ ശമ്പളവര്‍ധന രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് കിഴിച്ചശേഷം 2.1 ശതമാനം ശമ്പളവര്‍ധന ഖത്തറില്‍ രേഖപ്പെടുത്തി. ബഹ്റൈനിലും ഒമാന് തുല്യമായ (1.8 ശതമാനം) ശമ്പളവര്‍ധനയുണ്ടാവും.
സൗദി അറേബ്യയിലും കുവൈത്തിലും 0.8 ശതമാനവും യു.എ.ഇയില്‍ 0.5 ശതമാനവുമായിരിക്കും ശമ്പളം വര്‍ധിക്കുക. അതേസമയം, വിവിധ ഹ്യൂമന്‍ റിസോഴ്സസ് കമ്പനികള്‍ സര്‍വേയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എണ്ണവിലയിലെ കുറവു മൂലമുള്ള പ്രതിസന്ധി ഘട്ടത്തില്‍ ഇത്ര ശമ്പളവര്‍ധനയുണ്ടാവില്ളെന്നാണ് ഈ കമ്പനികള്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, എണ്ണയുല്‍പാദനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനത്തോടെ വില കൂടിവരുന്നതിനാല്‍ സര്‍വേ ഫലം ശരിയാകുമെന്ന് കരുതുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.