മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25ന്

മസ്കത്ത്: മജ്ലിസുശ്ശൂറയിലേക്കുള്ള എട്ടാമത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25നായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് തെരഞ്ഞെടുപ്പ് സമയം. എല്ലാവര്‍ക്കും സുഗമമായി വോട്ട്ചെയ്യുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു. 

85 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വനിതകളടക്കം 596 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. 78 സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം അവസാനം മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ കൂടുതലായി മത്സരിക്കുന്നത്. 30 മുതല്‍ 44 വരെ പ്രായപരിധിയിലുള്ളവരാണ് 64 ശതമാനം സ്ഥാനാര്‍ഥികളും. 126 പേര്‍ മത്സര രംഗത്തുള്ള ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ദാഖിലിയയില്‍ 77 പേരും മസ്കത്തില്‍ 70ഉം തെക്കന്‍ ബാത്തിനയില്‍ 61ഉം വടക്കന്‍ ബാത്തിനയില്‍ 60 പേരുമാണ് മത്സരിക്കുന്നത്. 
മത്സരാര്‍ഥികളില്‍ 2.8 ശതമാനം പേര്‍ പിഎച്ച്.ഡി യോഗ്യതയുള്ളവരാണ്. 36.6 ശതമാനം പേര്‍ ബിരുദധാരികളാണ്. സെക്കന്‍ഡറി സ്കൂള്‍ യോഗ്യതയുള്ളവര്‍ 38.1 ശതമാനമാണ്. മത്സരിക്കുന്നവരുടെ കുറഞ്ഞ യോഗ്യത ഈവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസമാക്കിയിരുന്നു. നിലവിലെ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ സലീം അല്‍ ഒൗഫി, ഹുമൈദ് അല്‍ നസ്റി, സലീം അല്‍ മഷാനി എന്നിവരടക്കം 174 പേരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജൂണില്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. 
വിദ്യാഭ്യാസ യോഗ്യത, അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, സമയത്തിന് അപേക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ അപേക്ഷ തള്ളിയത്. 
ആറുലക്ഷം വോട്ടര്‍മാരാണ് മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.