ഫലജുകാരുടെ മൊയ്തുക്ക മടങ്ങുന്നു; കാല്‍നൂറ്റാണ്ടിലെ പ്രവാസം അവസാനിപ്പിച്ച്

മസ്കത്ത്: കാല്‍നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിരാമംകുറിച്ച് ഫലജ് നിവാസികളുടെ സ്വന്തം ‘മൊയ്തുക്ക’ മടങ്ങുന്നു. കോഴിക്കോട് കുറ്റ്യാടി വേളം ശാന്തിനഗറില്‍ മുഹ്യുദ്ദീന്‍ കുട്ടി എന്ന മൊയ്തു മൗലവി ബുധനാഴ്ചയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 
ഏറെ പ്രാരബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ വര്‍ഷങ്ങളിലൂടെ കടന്നുവന്ന പ്രവാസജീവിതമായിരുന്നു മൊയ്തുക്കയുടേത്. ജലസേചന സൗകര്യമില്ലാത്ത ആദ്യനാളുകളില്‍ കിണറുകളില്‍നിന്ന് വെള്ളം കോരി ചുമന്നുകൊണ്ടുപോയി റസ്റ്റാറന്‍റുകള്‍ക്ക് കൊടുത്ത് ലഭിക്കുന്ന കുറഞ്ഞ വരുമാനത്തിലായിരുന്നു കുടുംബത്തെ നയിച്ചിരുന്നത്. 
ഫലജിലെ അല്‍ ഫലജ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമ ശുക്കൂര്‍ ഹാജിയുമായുള്ള ചങ്ങാത്തമാണ് മൊയ്തു മൗലവിയുടെ പ്രവാസജീവിതത്തില്‍ തണലായി മാറിയത്. ശുക്കൂര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫലജിലെ തന്നെ ആദ്യകാല പെട്രോള്‍ പമ്പിന്‍െറ നടത്തിപ്പു ചുമതല മൊയ്തു മൗലവിയെ ഏല്‍പിച്ചു. അന്നുമുതല്‍ ഇപ്പോള്‍ മടങ്ങിപ്പോകുംവരെ ശുക്കൂര്‍ ഹാജിയില്‍നിന്ന് സഹോദരതുല്യമായ സ്നേഹമാണ് കിട്ടിയതെന്ന് ചാരിതാര്‍ഥ്യം നിറഞ്ഞ മുഖവുമായി മൊയ്തു മൗലവി പറയുന്നു. ഇതോടൊപ്പം ഫലജിലെ പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നൂറുല്‍ ഇസ്ലാം എന്ന മദ്റസക്ക് തുടക്കം കുറിക്കുകയും ഏറെ നാളുകളായി ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തുവരികയാണ്. 
ഗള്‍ഫ് ജീവിതം കൊണ്ട് കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായില്ളെങ്കിലും നിരവധി ശിഷ്യഗണങ്ങളുടെ സമ്പത്തുമായാണ് മടക്കയാത്ര. നാട്ടിലത്തെിയാലും മദ്റസ അധ്യാപനം തുടരുകയാണ് ലക്ഷ്യം. ഇതിനായി വേളം ജന്നത്തുല്‍ ഉലൂം മദ്റസ തന്നെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 
‘മാധ്യമ’ത്തിന്‍െറ ആദ്യകാലം മുതല്‍ ഫലജിലെ ഏജന്‍റായും മൊയ്തു മൗലവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ എത്തുന്ന പത്രങ്ങള്‍ വരിക്കാരുടെ താമസസ്ഥലങ്ങളിലേക്ക് മൊയ്തുമൗലവി തന്നെയാണ് എത്തിച്ചിരുന്നത്. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനും ഫലജ് കമ്മിറ്റി ഉപദേശക സമിതി അംഗവുമായിരുന്നു.
 ഫലജ് ടൗണിലെ ഒമാന്‍ ഓയില്‍ പമ്പിന് സമീപമുള്ള പള്ളിയില്‍ ഇമാമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 മൊയ്തു മൗലവിയുടെ മടങ്ങിപ്പോക്ക് ഫലജിലെ പ്രവാസി സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും തീരാനഷ്ടമാണ്. മറിയം ആണ് ഭാര്യ. സിറാജ് (ബഹ്റൈന്‍), അഫ്സല്‍ (ഷാര്‍ജ), അസ്മ, സക്കീന എന്നിവര്‍ മക്കളാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.