കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫ്ളാറ്റുടമകള്‍ വാടക കുറക്കാന്‍ തയാറാവുന്നു. സാല്‍മിയയിലെയും ഹവല്ലിയിലെയും ചില ഫ്ളാറ്റ് ഉടമകള്‍ വാടക കുറച്ചതായി അറബ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ബെഡ്റൂം ഫ്ളാറ്റുകള്‍ക്ക് 300 ദീനാറിനും താഴെയാണ് പല പുതിയ കെട്ടിടങ്ങളിലും വാടക.
സാല്‍മിയ ഭാഗത്ത് 280 ദീനാര്‍ നിരക്കില്‍ ഫ്ളാറ്റുകള്‍ നല്‍കാമെന്ന് പുതിയ കെട്ടിട ഉടമകള്‍ ഏജന്‍റുമാരുമായി ധാരണയിലത്തെിയതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുബെഡ്റൂം ഫ്ളാറ്റ് വാടക 400 ദീനാറില്‍ താഴെ ആയിട്ടുണ്ട്. ഡിമാന്‍ഡില്ലാത്തതിനാല്‍ വാടക കുറയുമെന്ന് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിട ഉടമകള്‍ വാടക കുറക്കാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. രാജ്യത്ത് ഫ്ളാറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ‘ഫ്ളാറ്റ് വാടകക്ക്’ എന്ന ബോര്‍ഡ് വ്യാപകമായി കാണുന്നു. എന്നിട്ടും നിരക്ക് കുറക്കാതിരിക്കുകയായിരുന്നു ഇതുവരെ. കൂടുതല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ പുതുതായി നിര്‍മിക്കപ്പെട്ടത്, റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യം, വിദേശ അധ്യാപകരുടെ താമസ അലവന്‍സ് ഗണ്യമായി കുറച്ചത്, കുടുംബ വിസക്കുള്ള ശമ്പള പരിധി 450 ദീനാര്‍ ആയി ഉയര്‍ത്തിയത് എന്നിവ ഡിമാന്‍ഡ് കുറക്കാന്‍ വഴിവെച്ചു. വരുമാനം കുറയുന്നതിനൊപ്പം ജീവിതച്ചെലവ് വന്‍തോതില്‍ കൂടിയ പശ്ചാത്തലത്തില്‍ കുടുംബമൊന്നിച്ച് താമസിക്കുന്ന പലരും മാറിച്ചിന്തിക്കുന്ന പ്രവണത കാണുന്നു. പെട്രോള്‍ വില വര്‍ധനവിനെ തുടര്‍ന്ന് പൊതുവിലുണ്ടായ വിലക്കയറ്റം ഇതിന് ആക്കം കൂട്ടി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദേശ അധ്യാപകര്‍ക്ക് താമസ അലവന്‍സായി 150 ദീനാര്‍ കൊടുത്തുകൊണ്ടിരുന്നത് ഒറ്റയടിക്ക് 60 ദീനാറായാണ് കുറച്ചത്. ഇപ്പോഴത്തെ പ്രവണത തുടരുമെന്നും നിരക്ക് ഇനിയും കുറയുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
റിയല്‍ എസ്റ്റേറ്റ് ബൂം വഴിയുണ്ടായ കഴിഞ്ഞവര്‍ഷങ്ങളിലെ യുക്തിഭദ്രമല്ലാത്ത നിരക്കില്‍ തിരുത്തല്‍ വരുന്നതാണെന്നാണ് വാടക കുറയുന്നത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണി വളര്‍ച്ചയുടെ പാരമ്യത്തിലായിരുന്നു. ഇനി ഇടിവിനാണ് സാക്ഷ്യം വഹിക്കുക. വരുംവര്‍ഷങ്ങളില്‍ വാടക ഗണ്യമായി കുറയും. ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞത് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സാമ്പത്തിക കരുത്തിനെ ക്ഷയിപ്പിച്ചിട്ടുണ്ട്. വിപണിയിലും ഇതിന്‍െറ പ്രതിഫലനമുണ്ട്. നിര്‍മാണ മേഖലയിലും മറ്റ് ഉല്‍പാദന മേഖലകളിലും മാത്രമല്ല, വ്യാപാരരംഗത്തും ഇതിന്‍െറ അലയൊലികള്‍ ചെറിയതോതില്‍ കാണാം.
ആഗോളവിപണിയില്‍ എണ്ണവില തിരിച്ചുകയറുമെന്ന പ്രതീക്ഷയാണ് വിപണിയെ പിടിച്ചുനിര്‍ത്തുന്നത്. ഭൂമിയില്‍ നിക്ഷേപിച്ച തുകയുടെ മൂല്യം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് യൂനിയന്‍െറ വിലയിരുത്തല്‍. രണ്ട് ബെഡ് റൂം ഫ്ളാറ്റിന് 250 ദീനാറില്‍ കുറയുന്നതിന് വരും മാസങ്ങളില്‍ സാക്ഷിയാവാമെന്ന് റിയല്‍ എസ്റ്റേറ്റ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഖൈസ് അല്‍ ഗനീം പറഞ്ഞു. 2016 ജൂണ്‍ അവസാനത്തിലെ കണക്കനുസരിച്ച് കുവൈത്തില്‍ 1,96,500 കെട്ടിടങ്ങളുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഇത് 1,95,600 ആയിരുന്നു. 0.5 ശതമാനം വര്‍ധന. തൊട്ടുമുമ്പത്തെ വര്‍ഷം രണ്ടു ശതമാനം ആയിരുന്നു വാര്‍ഷിക വളര്‍ച്ചനിരക്ക്. 6,79,600 ആണ് ജൂണിലെ കണക്കനുസരിച്ച് താമസത്തിനുള്ള കെട്ടിടങ്ങള്‍.
2015 അവസാനം 6,73,700 ആയിരുന്നു. അതായത് 1.8 ശതമാനം വാര്‍ഷിക വളര്‍ച്ച. തൊട്ടുമുമ്പത്തെ വര്‍ഷം 2.6 ആയിരുന്നു വളര്‍ച്ചനിരക്ക്. താഴോട്ടാണ് പോക്ക് എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉള്ള കെട്ടിടങ്ങളില്‍ തന്നെ അപ്പാര്‍ട്ട്മെന്‍റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും ധാരാളമാണ്. വാടകക്ക് ആളെ തേടിയുള്ള ബോര്‍ഡുള്‍ കൂടിവരുകയാണ്. 12 ശതമാനം കെട്ടിടങ്ങളില്‍ അതായത് 23,500 എണ്ണത്തില്‍ ഒഴിവുള്ളതായാണ് കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.