കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കൊപ്പം കുവൈത്തിലെ പ്രവാസി ഭാരതീ യരും 70ാമത് റിപ്പബ്ലിക് ദിനാഘോഷം ആഹ്ലാദപൂർവം കൊണ്ടാടി. ജാതി, മത, ഭാഷാ ഭേദങ്ങൾക്കപ്പു റത്ത് ഇന്ത്യയെന്ന വികാരം ഉയർത്തിപ്പിടിക്കണമെന്നും മഹത്തരമായ ഇന്ത്യൻഭരണഘടനയുടെ തണലിലാണ് നാമുള്ളതെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ജീവസാഗർ പറഞ്ഞു. റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള രാജ്പാൽ ത്യാഗി കഴിഞ്ഞയാഴ്ച പ്രവാസി ഭാരതീയ പുരസ്കാരം നേടിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞവർഷം കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സഹായഹസ്തം നീട്ടിയ കുവൈത്തിലെ സമൂഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ ദേശീയപതാക ഉയർത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ റിപ്പബ്ലിക് ദിനസന്ദേശം അദ്ദേഹം വായിച്ചു. ദേശസ്നേഹം അലയടിച്ച ചടങ്ങിൽ സംബന്ധിക്കാൻ സമൂഹത്തിെൻറ വിവിധ തുറകളിൽപ്പെട്ട നിരവധി പേർ എംബസി അങ്കണത്തിൽ തടിച്ചുകൂടിയിരുന്നു. തണുത്ത കാലാവസ്ഥയെ അവഗണിച്ചും ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, പ്രഫഷനലുകൾ, ഗാർഹിക ജോലിക്കാർ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് ചടങ്ങിനെത്തിയത്. ദേശീയപതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയും എത്തിയവരാൽ എംബസി മുറ്റം നിറഞ്ഞു.
കുവൈത്തിലെ സ്കൂൾ വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും ദേശഭക്തി മുറ്റിനിന്ന സംഗീത, നൃത്ത പരിപാടികൾ ആഘോഷങ്ങൾക്ക് പകിട്ടേകി. കുവൈത്തിലെ നിയമങ്ങൾ പാലിക്കാൻ ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണെന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി ഏതുസമയവും തയാറാണെന്നും അംബാസഡർ വ്യക്തമാക്കി. കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും സ്വദേശികൾക്കും ആശംസ നേർന്ന അംബാസഡർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേർത്തു. വ്യാപാരവും വിദേശകാര്യവുമടക്കം എല്ലാ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന് അദ്ദേഹം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹിനും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.