കുവൈത്ത് സിറ്റി: ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് ജഹ്റ ആശുപത്രിയിലെ ഫെർട്ടിലിറ്റി മെഡിസിൻ യൂനിറ്റ് മേധാവി ഡോ. ഹാസിം അൽ റുമൈഹ് ആവശ്യപ്പെട്ടു.
നിരവധി രാജ്യങ്ങൾ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സിൻ നൽകിത്തുടങ്ങി. ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയാണിത്. വാക്സിൻ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദന ശേഷിയെ ബാധിക്കില്ല. ഗർഭിണിയാകാൻ, കുത്തിവെപ്പെടുത്തതിന് ശേഷം മൂന്ന് മാസം കാത്തിരിക്കേണ്ട ആവശ്യവുമില്ല. ഗർഭകാലത്ത് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത് ആരോഗ്യ മന്ത്രാലയം വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗർഭിണികൾക്ക് നിലവിൽ കുവൈത്തിൽ വാക്സിൻ നൽകുന്നില്ല. ഇതിെൻറ സാധ്യതകളും സുരക്ഷ വിഷയങ്ങളും അധികൃതർ പഠിക്കുകയാണ്. സുരക്ഷ പ്രശ്നങ്ങളില്ലെങ്കിൽ ഗർഭിണികൾക്കും വാക്സിൻ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയേക്കും.
പരമാവധി പേർക്ക് വാക്സിൻ നൽകി കമ്യൂണിറ്റി ഇമ്യൂണിറ്റി സ്വന്തമാക്കുകയും രാജ്യത്ത് സാധാരണ ജീവിതം സാധ്യമാക്കുകയുമാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്. വാക്സിൻ ദൗത്യം വേഗത്തിലാക്കി എത്രയും വേഗം ഇത് സാധ്യമാക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.