ഇത്തവണ പെരുന്നാളോണം:  ഇരട്ടി സന്തോഷത്തില്‍ പ്രവാസികള്‍

കുവൈത്ത് സിറ്റി: അടുപ്പിച്ച് വരുന്നതിനാല്‍ ഓണവും പെരുന്നാളും ഒരുമിച്ചാഘോഷിക്കാനൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍. സെപ്റ്റംബര്‍ 14 ബുധനാഴ്ചയാണ് തിരുവോണം. 12ന് ബലിപെരുന്നാളും. ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കാന്‍ പ്രവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണസദ്യയും മറ്റു പരിപാടികളുമായി ആഘോഷം പൊടിപൊടിക്കാനുള്ള ഒരുക്കങ്ങളാണെങ്ങും. 
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സദ്യയും കലാപരിപാടികളുമടങ്ങിയ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് കോപ്പുകൂട്ടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കൂടാതെ ജില്ലാ അസോസിയേഷനുകളും കേരളത്തിലെ ചെറുപ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ടാവും.
 തിരുവോണദിനത്തില്‍ താമസസ്ഥലത്ത് ഓണമാഘോഷിക്കുകയും ആളുകള്‍ക്ക് എത്താന്‍ കഴിയുന്ന ദിവസവും ഓഡിറ്റോറിയങ്ങളിലെ ഒഴിവും അനുസരിച്ച് മറ്റൊരു ദിവസം സംഘടിത ആഘോഷം നടത്തുകയും ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. ഇത് പലപ്പോഴും തിരുവോണം കഴിഞ്ഞ് പല ദിവസങ്ങള്‍ക്ക് ശേഷവും ആവാറുണ്ട്. പെരുന്നാളിന് ഇത്തവണ കൂടുതല്‍ ദിവസം അവധി ലഭിച്ചത് പ്രവാസികള്‍ക്ക് ആഹ്ളാദമായി. 
നന്മ മലയാളി അസോസിയേഷന്‍  ഓണാഘോഷ ഭാഗമായി ഒക്ടോബര്‍ 14ന് സാല്‍മിയ ഐ.പി.എസില്‍ കലാകായിക പരിപാടികള്‍ നടത്തും. 
അഹ്മദി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റ് തിരുവോണപ്പുലരി എന്ന പേരില്‍ സെപ്റ്റംബര്‍ 16ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 7.30 മുതല്‍ വൈകീട്ട് നാലുവരെ അബൂഹലീഫ അല്‍ സഹീല്‍ സ്പോര്‍ട്സ് ക്ളബിലാണ് പരിപാടി. 
രാമപുരം അസോസിയേഷന്‍ ഓഫ് കുവൈത്ത് ഓണാഘോഷം ഒക്ടോബര്‍14ന് അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
 പത്തനംതിട്ട , കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ഏനാത്ത് നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയായ ‘എനക്ക്’ (ഏനാത്ത് നേറ്റീവ്സ് അസോസിയേഷന്‍ ഓഫ് കുവൈത്ത്) നേതൃത്വത്തില്‍ പ്രഥമ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30ന് രാവിലെ 9.30 മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളിലാണ് പരിപാടി.
 കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സംഘടനയായ യു.എഫ്.എം.എഫ്.ബി ഫ്രന്‍ഡ്സ് ഓണാഘോഷം ഇലയൂട്ട് 2016 എന്ന പേരില്‍ സെപ്റ്റംബര്‍ 16ന് അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. 
ജ്വാലോത്സവ് ഓണാഘോഷം 23ന് അബ്ബാസിയ ഇന്ത്യന്‍ സ്കൂളിലാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.