സ്പോണ്‍സറുടെ ചതിയില്‍ ദുരിതത്തിലായ മൂന്ന് ഇന്ത്യക്കാര്‍ നാളെ നാട്ടിലേക്ക്

കുവൈത്ത് സിറ്റി: സ്പോണ്‍സറുടെ ചതിമൂലം ദുരിതത്തിലായ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങി. ജോലി നഷ്ടപ്പെട്ട് ഭക്ഷണവും താമസസ്ഥലവും കിട്ടാതെ 12 തമിഴ്നാട് സ്വദേശികളാണ് ദുരിതജീവിതം നയിച്ചിരുന്നത്. ഇവരില്‍ ഒമ്പതുപേര്‍ വലിയ തുക നല്‍കി ഒത്തുതീര്‍പ്പാക്കി നേരത്തേ തിരിച്ചുപോയിരുന്നു. പണമില്ലാത്തതിനാല്‍ ദുരിതത്തിലായ മൂന്നു പേര്‍ക്കാണ് വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികളുടെ ഇടപെടല്‍ തുണയായത്. 
ജോണ്‍, അനീഷ്, ഷിബിന്‍ എന്നിവരാണ് ശനിയാഴ്ച നാട്ടിലേക്ക് വിമാനം കയറുന്നത്. ഒരു വര്‍ഷത്തോളം സ്വദേശിയുടെ കീഴില്‍ ശമ്പളം നല്‍കാതെ ജോലിചെയ്യിക്കുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്പോണ്‍സറോട് ശമ്പളവും സിവില്‍ ഐഡിയും മെഡിക്കല്‍ കാര്‍ഡും ചോദിച്ചപ്പോള്‍ ഒരു പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. 
ഓരോരുത്തരും 2000 ദീനാര്‍ വീതം കുവൈത്തിക്ക് കൊടുക്കാനുണ്ട് എന്ന് എഴുതിയ ഈ പേപ്പര്‍ കാട്ടി പിന്നീട് ബ്ളാക്ക് മെയില്‍ ചെയ്തു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളിലാണ് ജോലിയും പാര്‍പ്പിടവും ഭക്ഷണവും നഷ്ടപെട്ടത്. 
പിന്നീട് ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയില്‍നിന്ന് രാഷ്ട്രീയമായി പലരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. 
പ്രവാസി വകുപ്പും ഇവര്‍ക്കുവേണ്ടി ഇന്ത്യന്‍ എംബസിയില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വെല്‍ഫെയര്‍ കേരള കുവൈത്ത് ജനസേവന കണ്‍വീനര്‍ വിനോദ് പെരേരയുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. കേസ് മുന്നോട്ടുപോകവെ വെല്‍ഫെയര്‍ കേരള ഭാരവാഹികള്‍ സ്പോണ്‍സറുമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാന്‍ അവസരമൊരുക്കിയത്. 
കഴിഞ്ഞദിവസം മൂന്നുപേരുടെയും പാസ്പോര്‍ട്ട് തിരികെ ലഭിച്ചു. ഇവര്‍ ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് വിമാനം കയറും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.