സബ്സിഡി നിയന്ത്രണം : എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു

കുവൈത്ത് സിറ്റി: സബ്സിഡി നിയന്ത്രണം സംബന്ധിച്ച പാര്‍ലമെന്‍റ് ചര്‍ച്ചയില്‍ സര്‍ക്കാറിന് തിരിച്ചടി. എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ശിപാര്‍ശകളില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി നേടാനാവാതെ സര്‍ക്കാറിന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവന്നു. രണ്ടുദിവസം നീണ്ട പാര്‍ലമെന്‍റ് സമ്മേളനം വ്യാഴാഴ്ച അവസാനിച്ചപ്പോഴും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവാതിരുന്നതിനാല്‍ വിലവര്‍ധന ഉടനുണ്ടാവില്ളെന്നാണ് സൂചന. 
ഇന്ധന, വൈദ്യുതി സബ്സിഡി നിയന്ത്രണത്തിലും അതിന്‍െറ തുടര്‍ച്ചയായുള്ള നിരക്ക് വര്‍ധനയിലും തീരുമാനമെടുക്കുന്നതിനുമുമ്പ് വീണ്ടും പാര്‍ലമെന്‍റിന്‍െറ സാമ്പത്തിക സമിതി അവലോകനം നടത്തണമെന്ന് ചര്‍ച്ചകളുടെ ഒടുവില്‍ എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും ക്വോറം തികയാത്തതിനാല്‍ അതുസംബന്ധിച്ച വോട്ടെടുപ്പിന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അനുമതി നല്‍കിയില്ല. സാമ്പത്തിക സമിതി വിഷയം ഒന്നുകൂടി പഠിച്ച് സര്‍ക്കാറുമായി ചര്‍ച്ചചെയ്ത് സബ്സിഡി നിയന്ത്രണമടക്കമുള്ള സാമ്പത്തിക പരിഷ്കരണ നടപടികളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു എം.പിമാരുടെ ആവശ്യം. വിഷയത്തില്‍ സാമ്പത്തിക സമിതി തുറന്ന ചര്‍ച്ച നടത്തണമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമും ആവശ്യപ്പെട്ടു. ജനങ്ങളെ ബാധിക്കുന്നതിനാല്‍ എല്ലാവശങ്ങളും പഠിച്ചശേഷം മാത്രമേ സബ്സിഡി നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആദ്യദിനത്തില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ എം.പിമാരില്‍ മിക്കവരും സബ്സിഡി നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. സബ്സിഡി വെട്ടിക്കുറച്ചാല്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണാപ്രമേയം കൊണ്ടുവരുമെന്ന് ഹംദാന്‍ അല്‍ ആസ്മി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നാണയനിധിയുടെ ശിപാര്‍ശ കേട്ട് സബ്സിഡി നിയന്ത്രണവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സര്‍ക്കാറിന് വന്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് അബ്ദുറഹ്മാന്‍ അല്‍ജീറാന്‍ പറഞ്ഞു. സബ്സിഡി വെട്ടിക്കുറച്ചാല്‍, പാര്‍ലമെന്‍റും സര്‍ക്കാറും ഇതുവരെ ചെയ്ത ജനോപകാരപ്രദമായ എല്ലാ നടപടികളും വെറുതെയാവുമെന്ന് ഫൈസല്‍ അല്‍കന്ദരി അഭിപ്രായപ്പെട്ടു. സബ്സിഡി നിയന്ത്രണമില്ലാതെ തന്നെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കുള്ള മാര്‍ഗം കണ്ടത്തെുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് അഹ്മദ് അല്‍ആസ്മി പറഞ്ഞു. സാമ്പത്തിക രംഗത്ത് സമൂല പരിഷ്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് സംസാരിച്ച ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് സാലിഹ് വ്യക്തമാക്കി. പൊതുചെലവ് ഗണ്യമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷത്തില്‍ 600 കോടി ദീനാറായിരുന്ന പൊതുചെലവ് ഇപ്പോള്‍ 2100 കോടി ദീനാറില്‍ എത്തിനില്‍ക്കുകയാണ്. ബജറ്റ് കമ്മി നികത്താന്‍ കരുതല്‍ ശേഖരത്തില്‍നിന്ന് പണം പിന്‍വലിക്കുന്നതിനല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഒരിക്കല്‍ കൂടി പാര്‍ലമെന്‍റ് സാമ്പത്തിക സമിതിക്ക് വിടണമെന്ന് നിര്‍ദേശിച്ചാണ് അനസ് സാലിഹും പ്രസംഗം അവസാനിപ്പിച്ചത്. മാര്‍ച്ച് ഒന്നിനാണ് ഇനി പാര്‍ലമെന്‍റ് സമ്മേളിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.