കുവൈത്ത് സിറ്റി: ക്യു7 മൊബൈല്‍ കുവൈത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ എട്ടിന്‍െറ കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ ഫ്രന്‍ഡ്സ് കുവൈത്തിനെ പരാജയപ്പെടുത്തി സ്കോര്‍പിയന്‍സ് ജേതാക്കളായി.
ജാബിരിയ ജെ.സി.സി ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 18 റണ്‍സിനാണ് സ്കോര്‍പിയന്‍സിന്‍െറ ജയം. രാവിലെ സെമി ഫൈനലുകളില്‍ സ്കോര്‍പിയന്‍സ് ക്യു7 കുവൈത്തിനെയും ഫ്രന്‍ഡ്സ് കുവൈത്ത് ഫ്രൈഡേ കോര്‍ട്ടിനെയുമാണ് പരാജയപ്പെടുത്തിയാണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്കോര്‍പിയന്‍സ് അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ നദീമിന്‍െറയും റഈസിന്‍െറയും ബാറ്റിങ് മികവില്‍ 123 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഫ്രന്‍ഡ്സിന് 105 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
65 റണ്‍സെടുത്ത ഓപണര്‍ സാദിഖിന്‍െറ ഒറ്റയാള്‍ പ്രകടനം ഫ്രന്‍ഡ്സിനെ തുണച്ചില്ല. വിജയികള്‍ക്ക് വേണ്ടി റഈസ് മൂന്നു വിക്കറ്റ് നേടി. നേരത്തേ, 24 റണ്‍സും കൂട്ടിച്ചേര്‍ത്ത റഈസ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള എറ്റേര്‍ണിറ്റി ട്രാവല്‍സിന്‍െറ എയര്‍ ടിക്കറ്റ് ഡെസേര്‍ട്ട് ബുള്‍സിന്‍െറ നിതിന്‍ നേടി. സമ്മാനദാന ചടങ്ങില്‍ ക്യു7 മാനേജിങ് പാര്‍ട്ട്നര്‍മാരായ ഹവാസ്, നൗഷാദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ മാനേജര്‍ അയ്യൂബ് കച്ചേരി, മുഹമ്മദ് കുഞ്ഞി, വിന്നേഴ്സ് ഇന്‍റര്‍നാഷനല്‍ റെസ്റ്റാറന്‍റ് മാനേജര്‍ ഫൈസല്‍ എം. അഹ്മദ്, എറ്റേര്‍ണിറ്റി ട്രാവല്‍സ് ബ്രാഞ്ച് ഇന്‍ ചാര്‍ജ് ജെറി എന്നിവര്‍ സംബന്ധിച്ചു.
വിശിഷ്ടാതിഥികളെ കെ.പി.എല്‍ കമ്മിറ്റി അംഗങ്ങളായ സമീഉല്ല, നിയാസ്, ഷബീര്‍ എന്നിവര്‍ മെമന്‍േറാ നല്‍കി ആദരിച്ചു. ശുഐബ് അയ്യൂബ് സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.