മസ്ജിദ് ഇമാം സാദിഖ് പുനരുദ്ധാരണം അവസാനഘട്ടത്തില്‍

കുവൈത്ത് സിറ്റി: ചാവേര്‍ സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ശര്‍ഖ് സവാബിറിലെ മസ്ജിദ് ഇമാം സാദിഖിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്.
 അടുത്ത മാസത്തോടെ പണി പൂര്‍ത്തിയാകുന്ന മസ്ജിദ് റമദാനോടെ ജനങ്ങള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം മസ്ജിദില്‍ സന്ദര്‍ശനം നടത്തിയ ശേഷം പൊതുമരാമത്ത് 
മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ നഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റുകളിലായി തൊഴിലാളികള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്ത് റമദാനില്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിലെ വൈദ്യുതി, ശബ്ദ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രാലയം 
കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ എല്ലാ കേടുപാടുകളും തീര്‍ക്കാനുള്ള പദ്ധതിയേറ്റെടുത്തത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 26 നായിരുന്നു രാജ്യത്തെ ശിയാ വിഭാഗത്തിന്‍െറ ഏറ്റവും വലിയ ആരാധനാലയമായ ശര്‍ഖിലെ മസ്ജിദ് ഇമാം സാദിഖില്‍ ചാവേര്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ 27 പേര്‍ മരിക്കുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.