സ്വകാര്യമേഖലയില്‍ സ്വദേശികള്‍ കുറയുന്നു; തൊഴിലില്ലായ്മ വര്‍ധിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കുറവുണ്ടാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2010നെ അപേക്ഷിച്ച് 2014ല്‍ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം കുറവുണ്ടായതായി തൊഴില്‍-സാമൂഹികകാര്യ, ആസൂത്രണ-വികസനകാര്യ മന്ത്രി ഹിന്ദ് സബീഹ് അല്‍ സബീഹ് ആണ് വ്യക്തമാക്കിയത്. 2010ല്‍ സ്വകാര്യമേഖലയിലെ ജോലിക്കാരില്‍ 19.7 ശതമാനം കുവൈത്തികള്‍ ആയിരുന്നുവെങ്കില്‍ 2011ല്‍ ഇത് 19.4 ശതമാനം ആയി കുറഞ്ഞു. 2012 മുതലുള്ള വര്‍ഷങ്ങളിലും കുറവുണ്ടായിട്ടുണ്ട്. സ്വദേശികളുടെ എണ്ണം കുറയുന്നത് അനുസരിച്ച് സ്വകാര്യമേഖലയില്‍ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുമുണ്ട്. അതേസമയം, ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുവരുകയാണെന്നും ഹിന്ദ് സബീഹ് അല്‍ സബീഹ് പറഞ്ഞു. 
2003ല്‍ 7.8 ശതമാനവും 2008ല്‍ 8.7 ശതമാനവും ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 2014ല്‍ 10.4 ശതമാനമായാണ് ഉയര്‍ന്നത്. സൗദ് അല്‍ ഹൊറൈജി എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സര്‍ക്കാര്‍ മേഖലയിലെ പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ വന്‍തോതില്‍ പ്രവാസികള്‍ ജോലിചെയ്തിരുന്നുവെങ്കില്‍ 2010- 14 കാലയളവില്‍ ഇത് 26.8 ശതമാനം ആയി കുറഞ്ഞതായും മന്ത്രി ഹിന്ദ് സബീഹ് അല്‍ സബീഹ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.