കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഗണേശ പ്രതിമ മാറ്റാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ച ഗണേശ പ്രതിഷ്ഠ മാറ്റാന്‍ തീരുമാനിച്ചു. ഗണേശ ചതുര്‍ഥി ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച വിഗ്രഹമാണ് മാറ്റുന്നത്. എംബസിയില്‍ ഗണേശ പ്രതിഷ്ഠ നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  ഇന്ത്യന്‍ അംബാസഡറുടെ വസതിയിലേക്കാണ് മാറ്റി സ്ഥാപിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖരുടെ യോഗത്തിലാണ് പ്രതിമ മാറ്റുന്നതിന് തീരുമാനിച്ചത്. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ഗണേശ പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി അംബാസഡര്‍ സുനില്‍ ജയിന്‍ അറിയിക്കുകയായിരുന്നു. അംബാസഡറുടെ തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ അംഗീകരിച്ചതായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കരകൗശല വസ്തു എന്ന നിലയിലാണ് ഗണേശ പ്രതിമ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. ആദ്യം തന്‍െറ വസതിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും അംബാസഡര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമുണ്ടാകുമെന്നതിനാലാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ഭിന്നിപ്പ് ഒഴിവാക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് തുടര്‍ന്നും സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അംബാസഡര്‍ പറഞ്ഞു. സാമൂഹിക-സാംസ്കാരിക- വാണിജ്യ പ്രമുഖരായ തോമസ് മാത്യു കടവില്‍, ഫാ. ഡൊമിനിക്, വിജയന്‍ കാരയില്‍, സിനോജ് നമ്പ്യാര്‍, സിദ്ദീഖ് വലിയകത്ത്, തോമസ് കെ. തോമസ്, ഡോ. അമീര്‍ അഹമ്മദ്, അഷ്വാഖ് ഖാന്‍, റേവന്‍ ഡിസൂസ, ഡോ. നമ്പൂതിരി തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. അംബാസഡറെ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോര്‍ദര്‍, എച്ച്.ഒ.സി സെക്കന്‍ഡ് സെക്രട്ടറി ശിവസാഗര്‍ എന്നിവര്‍ എംബസിയെ പ്രതിനിധാനം ചെയ്തു. കുവൈത്തി പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കരകൗശല വസ്തു എന്ന നിലയില്‍ കൊണ്ടുവന്ന പ്രതിമയാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിരുന്നത്. 
കുവൈത്തി സ്വദേശിയുടെ വസതിയിലെ ദീവാനിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇത് അറ്റകുറ്റപ്പണികളുടെ ഭാഗമായി വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നു. കുവൈത്തി പൗരന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരകൗശല പ്രതിമ ഏറ്റെടുത്തതെന്നും ആരാധനാ വസ്തുവായല്ല എംബസിയില്‍ സ്ഥാപിച്ചതെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ അടക്കം ആദ്യം പരിപാടിക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തശേഷം പ്രതിമ സ്ഥാപിച്ചത് കുവൈത്തില്‍ ഏറെ വിവാദമായിരുന്നു. വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തു. കഴിഞ്ഞദിവസം മലയാളി സാമൂഹിക 
പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.