രാജ്യത്ത് പ്രമേഹരോഗികളുടെ  എണ്ണം നാലുലക്ഷം കവിഞ്ഞു

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി വെളിപ്പെടുത്തല്‍. സ്വദേശികളും വിദേശികളുമായി രാജ്യനിവാസികളില്‍ നാലുലക്ഷത്തിലധികം പേര്‍ പ്രമേഹത്തിന് അടിപ്പെട്ടവരാണെന്ന് പൊതുജനാരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ഖത്താന്‍ പറഞ്ഞു. 
അഹ്മദി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ദേശീയ പ്രമേഹ സമ്മേളനം ഉദ്ഘാടനംചെയ്യവെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ഏതാനും വര്‍ഷങ്ങളായി രാജ്യനിവാസികളില്‍ പ്രമേഹത്തിന് അടിപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 2014ലെ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ 100ല്‍ 23 പേര്‍ കുവൈത്തില്‍ പ്രമേഹബാധിതരാകുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആളുകളുടെ മരണ കാരണങ്ങളില്‍ 10 ശതമാനവും കടുത്ത പ്രമേഹം മൂലമാണെന്നാണ് കണ്ടത്തെല്‍. കൂടിയ പ്രമേഹം ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും അന്ധതക്കും ഇടവരുത്തുന്നു. ലോകതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് അനുഭവം. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നത് വരുംകാലത്ത് വലിയ വെല്ലുവിളിയുയര്‍ത്താന്‍ ഇടയുണ്ടെന്ന് മുബാറക് കബീര്‍ ആശുപത്രിയിലെ പ്രമേഹ വിദഗ്ധന്‍ ഡോ. വലീദ് അല്‍ദാഹി പറഞ്ഞു.
 കുവൈത്തിനെ കൂടാതെ ജി.സി.സിയിലെ സൗദി, ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ പ്രമേഹരോഗം കൂടുതല്‍ വ്യാപിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ഇതില്‍തന്നെ മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലാണ് രോഗം കൂടുതല്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ലോകത്ത് പ്രതിവര്‍ഷം പുതുതായി പ്രമേഹ രോഗികളായി മാറുന്നവരുടെ എണ്ണം ഏഴ് മില്യനാണത്രെ. വര്‍ഷംപ്രതി കടുത്ത പ്രമേഹത്തിന് അടിപ്പെട്ട് മരിക്കുന്നവരുടെ എണ്ണം 3.8 മില്യന്‍ വരുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 
അനിയന്ത്രിതമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണ് ആളുകളെ പ്രമേഹത്തിന്‍െറ ഇരകളാക്കുന്ന പ്രധാന കാരണം. ഫാസ്റ്റ്ഫുഡ് സംസ്കാരം ഒഴിവാക്കി ജീവിത രീതിയില്‍ മാറ്റംവരുത്തിയാല്‍ പ്രമേഹത്തെ ഒരുപരിധിവരെ നിയന്ത്രിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.