ദുര്‍റ എണ്ണപ്പാടം: വിവാദം പുകയുന്നു

കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി സംയുക്ത പദ്ധതിയായ ദുര്‍റ എണ്ണപ്പാടം സംബന്ധിച്ച് ഇറാന്‍ അവകാശവാദമുന്നയിച്ചതോടെ വിവാദം പുകയുന്നു. ഇറാന്‍ സമുദ്രപരിധിക്കടുത്ത ദുര്‍റ എണ്ണപ്പാട പദ്ധതിയില്‍ നിക്ഷേപമിറക്കുമെന്ന് നാഷനല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയാണ് (എന്‍.ഐ.ഒ.സി) നേരത്തേതന്നെ തര്‍ക്കം നിലനില്‍ക്കുന്ന വിഷയം ആളിക്കത്തിക്കാന്‍ കാരണമായത്. 
ദുര്‍റ എണ്ണപ്പാട പദ്ധതിയുടെ കാര്യത്തില്‍ നിലവിലുള്ള അവസ്ഥ തുടരുമെന്നും ഇറാന്‍െറ പ്രസ്താവന അസമയത്തുള്ളതാണെന്നും വ്യക്തമാക്കിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിട്ടുണ്ട്. കുവൈത്തിന്‍െറ പ്രതിഷേധം സംബന്ധിച്ച കത്തും കൈമാറി. 
രാജ്യത്തിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 
കുവൈത്ത്, സൗദി, ഇറാന്‍ സമുദ്രാതിര്‍ത്തികളിലായാണ് ദുര്‍റ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്‍െറ ഒരുഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരുഭാഗം ഇതുവരെ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്രഭാഗങ്ങളിലുമാണ്. 
എന്നാല്‍, ഈഭാഗത്തിന്‍െറ കുറച്ച് തങ്ങളുടെ സമുദ്രപരിധിയിലും വരുന്നുണ്ടെന്നാണ് ഇറാന്‍െറ വാദം. ഇതംഗീകരിച്ചുകൊടുക്കാന്‍ കുവൈത്തും സൗദിയും തയാറായിട്ടില്ല. 1960 മുതല്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടയില്‍ 2001ല്‍ തങ്ങളുടെ സമുദ്രപരിധിയെന്ന് അവകാശപ്പെടുന്നിടത്ത് ഇറാന്‍ ഡ്രില്ലിങ് തുടങ്ങിയത് വിവാദമായിരുന്നു. 
പിന്നീട് അത് നിര്‍ത്തിവെച്ച ഇറാന്‍ വീണ്ടും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന്‍െറ മുന്നോടിയായാണ് എന്‍.ഐ.ഒ.സിയുടെ ഇപ്പോഴത്തെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. 
അതേസമയം, വിഷയത്തില്‍ കുവൈത്തിന്‍െറ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രിയും എണ്ണമന്ത്രിയും പ്രസ്താവന നടത്തണമെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തതയും സുതാര്യതയും വരുത്തുന്നതിന് സര്‍ക്കാര്‍ തയാറാവണം. ജനങ്ങള്‍ക്ക് ഊഹാപോഹങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും അവസരംനല്‍കാതെ നിലപാട് സര്‍ക്കാര്‍ ഉറക്കെപ്പറയണം.
രാജ്യതാല്‍പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഏതറ്റംവരെയും പോകാന്‍ കുവൈത്ത് ഭരണകൂടം തയാറാണെന്നും അതിന് പാര്‍ലമെന്‍റിന്‍െറ പൂര്‍ണപിന്തുണയുണ്ടാവുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.