ദേശസ്നേഹത്തിന്‍െറ നിറവില്‍ സ്വാതന്ത്ര്യദിനാഘോഷം

കുവൈത്ത് സിറ്റി: ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ മറ്റൊരു രാജ്യത്താണെങ്കിലും അവരുടെ മനസ്സ് മുഴുവന്‍ ഇന്ത്യയിലായിരുന്നു. കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ചപ്പോഴും അവരുടെ മനോമുകുരങ്ങളില്‍ സ്വാതന്ത്ര്യത്തിന്‍െറ കുളിരായിരുന്നു. 
കാരണം, ഏഴു പതിറ്റാണ്ടുമുമ്പ് ഇതേ ദിവസമാണ് തങ്ങളുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. അതിനാല്‍തന്നെ അതിന്‍െറ മാധുര്യം ഒട്ടും ചോരാതെ ആസ്വദിക്കാനാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ തടിച്ചുകൂടിയത്. രാവിലെ എട്ടുമണിക്ക് അംബാസഡര്‍ സുനില്‍ ജെയിന്‍ എംബസിക്കുമുന്നിലെ കൂറ്റന്‍ കൊടിമരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് കുവൈത്തിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനച്ചടങ്ങ് ആരംഭിച്ചത്. എല്ലാവരെയും ദേശസ്നേഹത്തിന്‍െറ ഉത്തുംഗതയില്‍ എത്തിച്ച ദേശീയഗാനാലാപനത്തിനുശേഷം അംബാസഡര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വായിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തുള്ളവരെപ്പോലെതന്നെ വിദേശത്തുള്ളവരും പങ്കാളികളാണെന്ന് പറഞ്ഞ രാഷ്ട്രപതി കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചു. 
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വവും കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം, മതസൗഹാര്‍ദം, സഹിഷ്ണുത, പരസ്പര സ്നേഹം, സാഹോദര്യം തുടങ്ങി രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും രാഷ്ട്രപതി  ഓര്‍മിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ രാജ്യത്തിനുവേണ്ടി നടത്തിയ ത്യാഗവും സമര്‍പ്പണവും മറക്കരുത്. സ്വാതന്ത്ര്യത്തിനുശേഷം അതിവേഗം ബഹുദൂരം വളര്‍ന്ന ഇന്ത്യ ഇന്ന് ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ത്യ വന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. അതേസമയം, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളെ കാണാതിരിക്കാനാവില്ല. രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകര്‍ക്കാനാണ് അവരുടെ ശ്രമം. അതിനെ ചെറുത്തുതോല്‍പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. അതിന് എല്ലാ പൗരന്മാരും ആത്മാര്‍ഥമായ പിന്തുണ നല്‍കണം -രാഷ്ട്രപതി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചശേഷം തന്‍േറതായ വാക്കുകളിലും അംബാസഡര്‍ ആശംസ അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഇന്ത്യയോടും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോടും കാണിക്കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്ന്, ദേശഭക്തിഗാനമുയര്‍ന്നു. ബാന്‍ഡ് വാദ്യവും അരങ്ങേറി. 
ചടങ്ങുകള്‍ക്കുശേഷം അംബാസഡര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും എല്ലാവര്‍ക്കും ആശംസ കൈമാറുകയും ചെയ്തു. തേടിയത്തെിയ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ അദ്ദേഹം ഏറെ നേരം ജനങ്ങള്‍ക്കിടയില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.