മനാമ: ഇറാന്‍റെ ബഹ്റൈൻ ആക്രമണം തുടങ്ങി അഞ്ചാം ദിനം പിന്നിട്ടപ്പോഴും മുന്നറിയിപ്പ് സൈറണുകൾ രാജ്യത്ത് മുഴങ്ങി എന്നല്ലാതെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളോ മറ്റോ ഉണ്ടായില്ല. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് സമാന സ്ഥിതി തുടരുകയാണ്. ഇത് ഏറെ ആശ്വാസത്തോടെയാണ് രാജ്യം വിലയിരുത്തുന്നത്. എന്നാൽ രാജ്യത്ത് ഇത്രയേറെ ആക്രമണമുണ്ടായിട്ടും വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തില്ല എന്നത് പ്രതിരോധ സംവിധാനങ്ങളുടെ വിജയമായാണ് കണക്കാക്കുന്നത്.
സേവന സന്നദ്ധരായ രാജ്യത്തെ സുരക്ഷ സേനകൾ
ശനിയാഴ്ച മുതൽ തുടരുന്ന ഇറാന്‍റെ ഭീകരാക്രമണങ്ങളെ അതിശക്തമായി പ്രതിരോധിക്കുന്നതിനും അതുവഴി രാജ്യത്തെ സുരക്ഷിതമാക്കിയതിലും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വഹിച്ച പങ്ക് അനിർവചനീയവും പ്രശംസനീയവുമാണ്. രാജ്യാത്തിനകത്ത് പ്രവേശിച്ച ഇറാന്‍റെ 74 മിസൈലുകളും 92 ഡ്രോണുകളും സേന നിർവീര്യമാക്കിയിട്ടുണ്ട്. ആകെ 166 ഓളം ആക്രമണങ്ങളെയാണ് വിജയകരമായി ചെറുത്തത്.
കൂടാതെ, രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി കഴിഞ്ഞ അഞ്ച് ദിവസമായി അതീവ ജാഗ്രതയോടെയുള്ള ഏകോപിത പ്രവർത്തനങ്ങളാണ് ആഭ്യന്തര മന്ത്രാലയവും നടപ്പിലാക്കിയത്. ആക്രമണം നടന്ന സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കുകയും സുരക്ഷാ വലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സഹായിച്ചു.
തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങളും ഡ്രോൺ ഭാഗങ്ങളും നീക്കം ചെയ്യുന്നതിൽ സിവിൽ ഡിഫൻസ് വിഭാഗം നിർണയക പങ്ക് വഹിച്ചു. അപായസാധ്യതയുള്ള സ്ഥലങ്ങൾ സുരക്ഷിതമാക്കുകയും ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനഗതാഗതം സുഗമമായി നിയന്ത്രിച്ചു. അടിയന്തര വാഹനങ്ങൾക്കും ആംബുലൻസുകൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ പ്രത്യേക റൂട്ടുകൾ സജ്ജമാക്കി.
ഫീൽഡ് കെയർ യൂണിറ്റുകളും ആംബുലൻസ് ടീമുകളും മുഴുവൻ സമയവും സജ്ജമായിരുന്നതായും ആശുപത്രികളുമായും ഹെൽത്ത് സെന്ററുകളുമായും ഏകോപിപ്പിച്ച് പ്രവർത്തിച്ചതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്‍റെ സുസ്ഥിരത തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കാൻ സുരക്ഷാ സേന സജ്ജമാണെന്നും വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ ജനജീവിതം അതിവേഗം സാധാരണ നിലയിലാക്കാൻ സാധിച്ചുവെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.