മനാമ: ബഹ്റൈൻ അലൂമിനിയം എക്സ്ട്രൂഷൻ കമ്പനിയിൽ (ബലെക്സ്കോ) സൗരോർജ പദ്ധതിക്ക് തുടക്കമായി. വൈദ്യുതി-ജല അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളും കമ്പനികളും സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് വർധിച്ച പിന്തുണ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
നവീന ഊർജ പദ്ധതികൾക്ക് വലിയ പ്രോത്സാഹനമാണ് ബഹ്റൈൻ നൽകുന്നത്. ബദൽ ഊർജ പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടുവന്ന ബലസ്കോ കമ്പനിക്ക് മന്ത്രി പ്രത്യേകം അഭിവാദ്യങ്ങൾ നേരുകയും ചെയ്തു. 2.25 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സൗരോർജ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2022 നവംബറിൽ കാനൂ ക്ലീൻ മാക്സുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിന് ഇത്തരം പദ്ധതികൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലെക്സ്കോയുടെ നിലവിലെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം പ്ലാന്റ് നിറവേറ്റും. പ്രതിവർഷം 1,773 മെട്രിക് ടൺ കാർബൺ എമിഷൻ കുറക്കാനിതിടയാക്കുമെന്നാണ് പ്രതീക്ഷ. 21,517 ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നതിനോ 377 കാറുകൾ റോഡിൽനിന്ന് നീക്കം ചെയ്യുന്നതിനോ തുല്യമായ പാരിസ്ഥിതിക നേട്ടമാണ് പദ്ധതി വഴി ഉണ്ടാകുന്നത്.
രാജ്യത്തിന്റെയും മേഖലയുടെയും ഹരിത ഭാവി ശോഭനമാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ പദ്ധതി. മറ്റ് കമ്പനികൾക്കും ഇത് മാതൃകയാണെന്നും വൈദ്യുതി-ജല അതോറിറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.