മനാമ: വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ ഇന്നലെ രണ്ട് തവണ താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ടുള്ള ആദ്യ ഉത്തരവ് പുറത്തുവന്നത്. എന്നാൽ രാവിലെ 9.45 ഓടെ നിയന്ത്രണം നീക്കുകയും ഗതാഗതം പുനരാരംഭിക്കുകയു ചെയ്തിരുന്നു. തുടർന്ന് വൈകിട്ട് വരെ ഗതാഗതം സുഗമമായി തുടർന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെ വീണ്ടും താൽക്കാലികമായി അടച്ചതായി കോസ്‌വേ അതോറിറ്റി അറിയിക്കുകയായിരുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാന്‍റെ ഭാഗത്തുനിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തതിന് പിന്നാലെയാണ് അതീവ ജാഗ്രതയുടെ ഭാഗമായി പുലർച്ചെ പാലം താൽക്കാലികമായി അടച്ചത്. മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച്, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. ഇതുവഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
സാഹചര്യം വിലയിരുത്തിയ ശേഷം ഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അതോറിറ്റി പിന്നീട് അറിയിക്കുമെന്നാണ് . ബഹ്‌റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ഏക കരമാർഗ്ഗമായ കോസ്‌വേയിൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണം യാത്രക്കാരെയും ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.