ദേശീയ ദിനാഘോഷപ്പകിട്ട്
മനാമ: ബഹ്റൈൻ എന്ന പവിഴദ്വീപ് 50ാം ദേശീയദിനം ആഘോഷിക്കുമ്പോൾ ഇവിടെ അധിവസിക്കുന്ന മലയാളികൾ അടക്കമുള്ള വിദേശികളും അതിൽ സന്തോഷപൂർവം പങ്കുകൊള്ളുന്നു. പിറന്ന നാടിനെ മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസിസമൂഹം ബഹ്റൈൻ എന്ന നാടിനെയും സ്നേഹിച്ചുവരുന്നതിന് പ്രധാന കാരണം ഇവിടത്തെ സൗഹാർദപരമായ ജീവിതസാഹചര്യംകൊണ്ടാണെന്ന് ഉറപ്പിച്ചുപറയാം. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനം അവനവൻ വിശ്വസിക്കുന്ന മതരീതികൾ തുടരാനുള്ള അവസരം ബഹ്റൈനിൽ നിലനിൽക്കുന്നു എന്നതാണ്. ഇസ്ലാമിക ആചാരങ്ങൾ രാജ്യത്തിെൻറ ഭാഗമായുള്ളപ്പോൾതന്നെ മറ്റു മതങ്ങളുടെ ക്ഷേത്രങ്ങളും പള്ളികളും വിവിധ കൂട്ടായ്മകൾ നടത്തുന്ന പ്രാർഥന ഇടങ്ങളും ഈ പവിഴദ്വീപിലെ ഭരണാധികാരികളുടെ മതേതര കാഴ്ചപ്പാടുകൾ വിളിച്ചോതുന്നു.
ബഹ്റൈനിൽ പണിത അമ്പലങ്ങൾക്കും പള്ളികൾക്കും സ്കൂളുകൾക്കും സർക്കാർ വക ഭൂമി നൽകിവരുന്നതിെൻറ തുടർച്ചയെന്നോണം ക്രിസ്തുമതത്തിലെ കാത്തലിക് വിഭാഗത്തിനായി ബഹ്റൈൻ രാജാവ് സമ്മാനിച്ച ഭൂമിയിൽ അവാലിയിൽ പണികഴിപ്പിച്ച മനോഹരമായ 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രൽ 2021 ഡിസംബർ ഒമ്പതിന് തുറന്നുകൊടുത്തപ്പോൾ സ്വദേശി, വിദേശി ഭേദമില്ലാതെ മുഴുവൻ മതേതര ചിന്താഗതിക്കാരും അതിൽ ആഹ്ലാദം കൊള്ളുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ മാനസിക ആശ്വാസത്തിനായി പ്രാർഥന നടത്താനുള്ള ഇടങ്ങൾ മാത്രമല്ല ബഹ്റൈനിൽ പ്രവാസികൾക്കുള്ളത്.
ഉറ്റവർ വേർപിരിയുമ്പോൾ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നില്ലെങ്കിൽ അടുത്ത ബന്ധുക്കളുടെ സമ്മതത്തോടെ അതത് എംബസികളിൽനിന്നും ബഹ്റൈനിലെ അധികാര സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന രേഖകളോടെ മൃതദേഹം ബഹ്റൈനിൽ അസ്കർ എന്ന സ്ഥലത്ത് ദഹിപ്പിക്കാനും ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകാനും സംവിധാനമുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്. കൂടാതെ, ക്രിസ്ത്യൻ വിശ്വാസപ്രകാരം സംസ്കരിക്കാനുള്ള സെമിത്തേരിയും സൽമാബാദ് എന്ന സ്ഥലത്തുണ്ട്. ലോകത്തിൽ പ്രവാസികൾ ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ എന്നും സ്ഥാനം പിടിക്കാറുണ്ട്. താരതമ്യേന ചുരുങ്ങിയ ജീവിതച്ചെലവുകൾ, ഏതു പാതിരാത്രിയിലും സ്ത്രീകൾക്കും കുട്ടികൾക്കും ഒറ്റക്ക് പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യം, നിഷ്പക്ഷമായ നീതിവ്യവസ്ഥ, മനുഷ്യാവകാശസംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം, ഉയർന്ന സാക്ഷരത തുടങ്ങി ഒട്ടനവധി അനുകൂല ഘടകങ്ങൾ ബഹ്റൈൻ എന്ന കൊച്ചുരാജ്യത്തിേൻറതായി പറയാനുണ്ട്. ബഹ്റൈൻ ദേശീയദിനത്തിൽ ഈ രാഷ്ട്രത്തിനും ജനതക്കും ഭരണാധികാരികൾക്കും ഒരായിരം ആശംസകൾ നമുക്ക് നേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.