മനാമ: ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ഇനി പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക) രാജ്യത്ത് വിൽക്കാനും ഇറക്കുമതിചെയ്യാനും അനുവദിക്കില്ലെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) അറിയിച്ചു. ജൂൺ 18 മുതൽ ഇത് നടപ്പിൽ വരും. 18 മുതൽ പ്രാദേശിക വിപണികളിൽ ഈ ഉൽപന്നങ്ങൾ വ്യാപാരം നടത്തുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ കൈവശംവെക്കുകയോ ചെയ്യുന്നതിന് ഉൽപന്ന പാക്കേജിങ്ങിന്റെ ഭാഗമായി സാധുതയുള്ള ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണം.
പ്രാദേശിക വിപണിയിലെ എല്ലാ ഇറക്കുമതിക്കാരും വ്യാപാരികളും ശ്രദ്ധിക്കണമെന്നും നാഷനൽ ബ്യൂറോ ഫോർ റവന്യൂ അറിയിച്ചു. ജൂൺ 18ന് നടപടി പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഡിജിറ്റൽ സ്റ്റാമ്പുകളില്ലാത്ത പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ വ്യാപാരികൾ പിൻവലിക്കണം. ഇവ ഒന്നുകിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ ബഹ്റൈനിന്റെ പുറത്ത് വിൽപനക്കായി മാറ്റുകയോ ചെയ്യണം. ബന്ധപ്പെട്ട വിതരണ ശൃംഖലയിലൂടെ തിരികെ നൽകാനാണ് വ്യാപാരികളോട് നിർദേശിച്ചിരിക്കുന്നത്.
സാധുതയില്ലാത്ത ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാതെ വാട്ടർ പൈപ്പ് പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ കൈവശംവെക്കുന്നതും വ്യാപാരം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിരോധിക്കുകയാണ്. ഉൽപന്നത്തിന്റെ പ്രാരംഭ നിർമാണഘട്ടം മുതലുള്ള വ്യാപാരം നിയമസാധുതയുള്ളതാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. എക്സൈസ് വരുമാനം ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിയമലംഘനങ്ങൾ നാഷനൽ ബ്യൂറോ ഫോർ റവന്യൂ പരിശോധനകളിലൂടെ കണ്ടെത്തും. എക്സൈസ് വെട്ടിപ്പിന് അഡ്മിനിസ്ട്രേറ്റിവ് പെനാൽറ്റികൾ ചുമത്തുകയും ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും മറ്റ് തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. വ്യാജവും നിയമവിരുദ്ധവുമായ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.