മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക പഠനയാത്രയായ “ശാസ്ത്രയാൻ” സംഘം ഇന്ത്യൻ പര്യടനത്തിനുശേഷം തിരിച്ചെത്തി.
ഏപ്രിൽ 19 മുതൽ 23 വരെയായിരുന്നു ശാസ്ത്രയാൻ സംഘടിപ്പിച്ചത്.2023 ലെ ശാസ്ത്രപ്രതിഭ പരീക്ഷയിൽ ശാസ്ത്രപ്രതിഭകളായി വിജയിച്ച 18 വിദ്യാർഥികളും അഞ്ച് രക്ഷിതാക്കളും നാല് എസ്.ഐ.എഫ് വളന്റിയർമാരും അടങ്ങിയതായിരുന്നു ശാസ്ത്രയാൻ സംഘം. ബംഗളൂരുവിലെ പ്രസിദ്ധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ , സി.എസ്.ഐ.ആർ , നാഷനൽ എയ്റോസ്പേസ് ലബോറട്ടറി,യു. ആർ.എസ്.സി,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നെഹ്റു പ്ലാനറ്റേറിയം എന്നീ സ്ഥാപനങ്ങളാണ് ശാസ്ത്രയാൻ സംഘം സന്ദർശിച്ചത് . ഈ സ്ഥാപനങ്ങളിലെ പ്രവർത്തന പദ്ധതികളും പരീക്ഷണങ്ങളും നേരിട്ട് കാണാനും അവിടത്തെ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും ശാസ്ത്രയാൻ സംഘത്തിനു സാധിച്ചു.
പ്രധാനമന്ത്രിയുടെ സൈബർ സെക്യൂരിറ്റി ഉപദേശകനായ ഡോ.ഉദയശങ്കർ പൗരാണിക് , സൂപ്പർസോണിക് എയ്റോസ്പേസ് മേധാവി ഡോ. ജഗദീഷ് , മുൻ സയൻസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രേണുകാ പ്രസാദ് , ഭാരത സർക്കാർ റിസർച് ആൻഡ് ഡെവലപ്മെന്റിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ.നിരഞ്ജന പ്രഭു എന്നീ ശാസ്ത്രജ്ഞരുമായാണ് കുട്ടികൾ ആശയവിനിമയം നടത്തിയത് . ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ സന്ദർശനവും ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയും ശാസ്ത്രപ്രതിഭകൾക്ക് നവ്യാനുഭവമായി . തുടർന്നും ഈ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും സംശയനിവാരണം നടത്താനുമുള്ള അവസരം ഒരുക്കുമെന്ന് സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ പ്രതിനിധികൾ അറിയിച്ചു.
സയൻസ് ഇന്റർനാഷനൽ ഫോറം വൈസ് പ്രസിഡന്റ് രജീഷ് കുമാർ ,ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് എന്നിവർ ശാസ്ത്രയാൻ സംഘത്തിനു നേതൃത്വം നൽകി . എസ്.ഐ.എഫ്. ബഹ്റൈൻ പ്രതിനിധികളായ ചന്ദ്രശേഖരൻ , ദിവ്യ രമേഷ് , ദീപ്തി രജീഷ് , ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അധ്യാപിക ശ്യാമള എന്നിവരും ശാസ്ത്രയാൻ സംഘത്തിലുണ്ടായിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.