മനാമ: ബഹ്‌റൈനിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിറ്റ അഞ്ച് സ്ഥാപന ഉടമകൾക്കെതിരെ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി മന്ത്രാലയങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രോസിക്യൂഷൻ ചീഫ് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. പ്രതികൾക്ക് 50 മുതൽ 100 ബഹ്‌റൈനി ദിനാർ വരെയാണ് കോടതി പിഴ വിധിച്ചത്.
ചില കടകൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് പരാതി ലഭിച്ചിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. കുട്ടികൾക്ക് വിറ്റ പാനീയങ്ങളിൽ ഉയർന്ന അളവിൽ കഫീൻ, ടോറിൻ എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഇവ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഉത്തേജക പാനീയങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും പരിശോധനയിൽ വ്യക്തമായി. പരാതി ലഭിച്ചയുടൻ അന്വേഷണം പൂർത്തിയാക്കിയ പ്രോസിക്യൂഷൻ, പ്രതികളെ ബന്ധപ്പെട്ട ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷൻ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ചീഫ് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾക്കുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം പാനീയങ്ങൾ കുട്ടികൾക്കായി ഉദ്ദേശിച്ചുള്ളതല്ലെന്നും ചെറിയ പ്രായത്തിലുള്ള ഇവയുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും ബഹ്‌റൈൻ നിയമപ്രകാരം കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കും. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും സമൂഹത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനും ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.