മനാമ: പ്രാദേശിക ട്രാവൽ ഏജൻസിയുടെ കരാർ ലംഘനം മൂലം വിദേശത്ത് അകപ്പെട്ട 30 ബഹ്‌റൈൻ പൗരന്മാരെ സുരക്ഷിതമായി രാജ്യത്തെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. കുട്ടികളടക്കമുള്ള കുടുംബങ്ങളെയാണ് തിരിച്ചെത്തിച്ചത്. വിദേശ രാജ്യത്തെ ഹോട്ടലിൽ ട്രാവൽ ഏജൻസി ബുക്കിങ് ഉറപ്പാക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബഹ്‌റൈൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയത്തിലെ കോൺസുലാർ സർവീസസ് മേധാവി ഇബ്രാഹിം അൽ മുസ്ലിമനി പറഞ്ഞു.
പൗരന്മാർക്ക് ഒരു രാത്രി തങ്ങാൻ സൗകര്യമൊരുക്കിയ ശേഷം അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെ തുടർന്ന്, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ടൂറിസം റെഗുലേറ്ററി ഡിപ്പാർട്ട്മെന്റ് നിയമനടപടികൾ സ്വീകരിച്ചു. കരാർ ലംഘിച്ച ട്രാവൽ ഏജൻസി പൂട്ടിക്കുകയും ഉടമയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
യാത്രക്കാർ വിശ്വസനീയവും അംഗീകൃതവുമായ ട്രാവൽ ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇത് സമാനമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. അടിയന്തിര സാഹചര്യങ്ങളിൽ 17227555 എന്ന 24 മണിക്കൂർ കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.