മനാമ: മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ തന്നെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആന്റികറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ ആണ് പൗരന്മാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ബാങ്കിൽ വിളിച്ച് അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുകയും തങ്ങൾ ചെയ്യാത്ത ഏതെങ്കിലും പണമിടപാടുകളോ കൈമാറ്റങ്ങളോ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് 992 എന്ന നമ്പറിലോ 'മൈഗവ്' ആപ്പ് വഴിയോ അധികാരികളെ വിവരം അറിയിക്കണം. മാൽവെയറുകളും ദോഷകരമായ ആപ്പുകളും നീക്കം ചെയ്യുന്നതിനായി ബാധിക്കപ്പെട്ട ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യണം.
ഹാക്ക് ചെയ്യപ്പെട്ട ഫോണിൽ നിന്ന് പാസ്‌വേഡുകൾ മാറ്റുന്നതിന് പകരം സുരക്ഷിതമായ മറ്റൊരു ഫോണോ വിശ്വസനീയമായ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഇമെയിൽ, ബാങ്കിംഗ് ആപ്പുകൾ, മറ്റ് സാമ്പത്തിക ആപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെയെല്ലാം പാസ്‌വേഡുകൾ മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കാനും പണവും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാൻ വേഗത്തിൽ നടപടിയെടുക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.