നാരായണ മേനോൻ
മനാമ: രണ്ട് പതിറ്റാണ്ടിലധികം കാലം ബഹ്‌റൈനിൽ എയർ ഇന്ത്യയുടെ സേവന വിഭാഗത്തിൽ പ്രവർത്തിച്ച സെയിൽസ് മാനേജർ നാരായണ മേനോൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുന്നു. 2006-ൽ ബഹ്‌റൈനിൽ എത്തിയ അദ്ദേഹം, 2008 മുതൽ എയർ ഇന്ത്യയുടെ സെയിൽസ് മാനേജരായി സേവനം ആരംഭിച്ചു. യാത്രാനുഭവങ്ങളുടെയും മനുഷ്യസ്നേഹത്തിന്റെയും വലിയൊരു ഓർമകളുമായാണ് അദ്ദേഹം പ്രവാസജീവിതത്തിന്റെ ഈ ഘട്ടത്തോട് വിടപറയുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ വ്യോമയാന മേഖലയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ടിക്കറ്റിംഗും റിസർവേഷനും കസ്റ്റമർ സർവീസുമെല്ലാം പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കപ്പെട്ടെങ്കിലും, ഏതൊരാവശ്യത്തിനും മാറ്റങ്ങൾക്കും സഹായത്തിനും ഒരു വിളിപ്പുറത്ത് അദ്ദേഹം ഉണ്ടായിരുന്നു. വിവിധ ട്രാവൽ ഏജൻസി പ്രവർത്തകർക്കും പത്രമാധ്യമ സ്ഥാപനങ്ങൾക്കും എയർലൈനുമായി ബന്ധപ്പെട്ട ഏത് വിഷയങ്ങൾക്കും മറുപടിനൽകാനും ഏത് സമയവും അദ്ദേഹം തയ്യാറായിരുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാനും, അവർക്ക് സമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയുമാറ്റിയതുമാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്ന് അദ്ദേഹം പറയുന്നു. ‘ഗൾഫ് മാധ്യമ’വുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
കോവിഡ് മഹാമാരിയുടെ ആശങ്കാജനകമായ കാലത്ത് പ്രഖ്യാപിച്ച ‘വന്ദേ ഭാരത് മിഷൻ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കാനും, നൂറുകണക്കിന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സാധ്യമായിട്ടുണ്ട്. ആ പ്രയത്നം തന്റെ കരിയറിലെ ഏറ്റവും സവിശേഷവും പുണ്യകരവുമായ അനുഭവമാണെന്നാണ് അദ്ദേഹം സ്മരിക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാലും തൽക്കാലം ബഹ്‌റൈനിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തുടർന്ന് തന്റെ കൂടുതൽ സമയം സാമൂഹിക സേവനത്തിനായി മാറ്റിവയ്ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇത്തരം ജോലികളിലേക്ക് കടന്നുവരുന്ന പുതിയ തലമുറയോട് സത്യസന്ധത, അനുകമ്പ, പക്വത, പ്രൊഫഷണലിസം എന്നിവ കൈവിടരുതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.