മനാമ: കായിക^-യുവജന കാര്യ മന്ത്രാലയത്തിന് പുതിയ പദ്ധതികളുണ്ടെന്ന് മന്ത്രി അയ്മന്‍ തൗഫീഖ് അല്‍ മൊഅയ്യദ് വ്യക് തമാക്കി. സീ ഫൈവ് എന്ന പ്രത്യേക പ്രോഗ്രാമിലെ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് ബഹ്റൈന്‍ യുവതക്ക് വേണ്ടി നടത്താനുദ്ദേശിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. യുവജന, കായിക കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പിന്തുണയും പ്രോല്‍സാഹനവും യുവാക്കള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. യുവജന, കായിക തലസ്ഥാനമായി ബഹ്റൈന്‍ മാറുമെന്നാണ് കരുതുന്നത്. മല്‍സരാത്മകവും തുറന്നതുമായ അന്തരീക്ഷമാണ് യുവാക്കള്‍ക്ക് മുന്നില്‍ മന്ത്രാലയം തുറന്നു വെക്കുന്നത്.
രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചയില്‍ യുവാക്കളെ പങ്കാളികളാക്കുന്നതിനും ക്രിയാത്മകമായി അവരെ ഇടപെടുന്നവരുമാക്കി തീര്‍ക്കുന്നതിനും പദ്ധതിയുണ്ട്. ബഹ്റൈന്‍ തൊഴില്‍ ശക്തിയില്‍ യുവാക്കളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും അതു വഴി വരുമാന വര്‍ധനവിനും സാധ്യതയൊരുക്കും. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും പുതിയ മേഖലകളിലേക്കുള്ള പ്രയാണവും യുവാക്കള്‍ക്ക് മുന്നില്‍ അനേകം അവസരങ്ങളാണ് തുറന്നിടുക. കായിക മേഖലയില്‍ ബഹ്റൈന്‍ യുവത്വത്തെ കൂടുതല്‍ ചടുലമാക്കുന്നതിനും പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ യുവാക്കളെ എല്ലാ മേഖലകളിലും കരുത്തുറ്റവരാക്കി മാറ്റുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ടു വരുന്നവരുമായി സഹകരിക്കുന്നതിന് താല്‍പര്യമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.