മനാമ: രാജ്യസുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് വിദേശികളായ 69 പേരുടെ ബഹ്റൈൻ പൗരത്വം റദ്ദാക്കി. പൗരത്വം റദ്ദാക്കപ്പെട്ടവരിൽ പ്രധാന വ്യക്തികളും അവരുടെ ആശ്രിതരും ഉൾപ്പെടുന്നു. രാജ്യത്തോടുള്ള കൂറ് ലംഘിക്കുകയോ ബഹ്‌റൈന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബഹ്‌റൈൻ പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 10/3 പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇറാൻ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ മഹത്വവൽക്കരിക്കുകയോ അവയോട് സഹതപിക്കുകയോ ചെയ്യുക, വിദേശ ശക്തികളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയ കാരണങ്ങളാലാണ് പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി മന്ത്രിസഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൗരത്വത്തിന് അർഹരായവരെയും അല്ലാത്തവരെയും സംബന്ധിച്ച പരിശോധനകൾ അധികൃതർ തുടരുകയാണ്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ഈ തീരുമാനം ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.