​മരിച്ച കുട്ടിയുടെ ഫീസ് ആവശ്യപ്പെട്ട് ഫോണ്‍: ഇന്ത്യന്‍ സ്കൂളില്‍ രണ്ടു പേര്‍ക്ക് സസ്പെന്‍ഷന്‍

മനാമ: മരിച്ച കുട്ടിയുടെ വീട്ടിലേക്ക്  ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫീസില്‍ നിന്ന് ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത വിവാദത്തില്‍ സ്കൂള്‍ അധികൃതര്‍ നടപടി ആരംഭിച്ചു.  ആക്ടിങ് പ്രിന്‍സിപ്പലിന്‍െറ ശിപാര്‍ശപ്രകാരം രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്ക് കാരണം കാണിക്കല്‍  നോട്ടീസ് നല്‍കുകയും ചെയ്തു. 
പലരും വേനല്‍ അവധിയിലായതിനാല്‍ സ്കൂള്‍ തുറന്ന ശേഷം കൂടുതല്‍ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും ചെയ്യുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.  കൂടുതല്‍ അച്ചടക്ക നടിപകള്‍  ഉണ്ടാകാനിടയുണ്ട് എന്നാണ് സൂചന. ഉദ്യോഗസ്ഥ തലത്തിലെ പിഴവുകൊണ്ട് സംഭവിക്കാവുന്ന ഏറ്റവും വേദനാജനകമായ കാര്യമാണ് നടന്നതെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വ്യക്തമാക്കി. 
നിലവില്‍  ഏതാണ്ട് രണ്ട് ലക്ഷം ദിനാറിനു മുകളില്‍ ഫീസ് കുടിശ്ശികയിനത്തില്‍  രക്ഷിതാക്കളില്‍ നിന്നും പിരിഞ്ഞു കിട്ടാനുണ്ട്.  ഇപ്പോഴത്തെ സാമ്പത്തിക നിലവച്ച്  ഈ തുക അടിയന്തരമായി പിരിച്ചെടുക്കേണ്ടതുണ്ട്. ഫീസ് കുടിശ്ശിഖയുള്ള രക്ഷിതാക്കളെ വിളിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തിരുന്നു. ഇത് പതിവ് നടപടിക്രമം മാത്രമാണ്. സ്കൂള്‍ രേഖകളില്‍ നിന്നും മരിച്ച കുട്ടിയുടെ പേര്‍ ഒൗദ്യോഗികമായി നീക്കം ചെയ്യാത്തതിനാല്‍  ജീവനക്കാര്‍ക്ക് നല്‍കിയ ലിസ്റ്റില്‍  പ്രസ്തുത കുട്ടിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. 
കുട്ടി മരിച്ചുവെന്ന്  ഫോണ്‍ വിളിച്ച ഉദ്യോഗസ്ഥ ചുമതലപ്പെട്ടവരെ അറിയിച്ചെങ്കിലും സ്കൂള്‍ ഡാറ്റാബെയ്സ് കൈകാര്യം ചെയ്യുന്ന ആള്‍ അവധിയിലായിരുന്നതിനാല്‍ തുടര്‍നടപടി എടുക്കുവാനായില്ല. എങ്കിലും രണ്ടാം വട്ടഫോണ്‍ വിളിക്ക് ലിസ്റ്റ് നല്‍കുമ്പോള്‍ ഈ കുട്ടിയുടെ പേര് നീക്കം ചെയ്ത് നല്‍കേണ്ടതായിരുന്നു. അതില്‍ പിഴവു പറ്റിയ ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.    സ്കൂളില്‍ തുടരാത്ത കുട്ടികളുടെ പേരുകള്‍ രേഖകളില്‍ നിന്നും ഒൗദ്യോഗികമായി നീക്കം ചെയ്യേണ്ട നടപടിക്രമങ്ങള്‍  കാലങ്ങളായി  കാര്യക്ഷമായി നടക്കുന്നില്ല എന്ന് കണ്ടത്തെിയിട്ടുണ്ട്. കഴിഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സ്കൂളിലില്ലാത്ത 116 കുട്ടികളെ തിരിച്ചറിഞ്ഞെങ്കിലും അവരെ നീക്കം ചെയ്തിരുന്നില്ല. ഇതേക്കുറിച്ച അന്വേഷണവും  നടന്നു വരുന്നതായി അധികൃതര്‍ അറിയിച്ചു. 
 ഈ വിഷയത്തില്‍ ആരെങ്കിലും ബോധപൂര്‍വം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുകയും സ്കൂള്‍ സംവിധാനം കുറ്റമറ്റതാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ഇതിനു പിന്നില്‍ ഗൂഡാലോചനയുള്ളതായി കരുതുന്നില്ളെന്നും അവര്‍ പറഞ്ഞു. ബഹ്റൈനില്‍ ജനുവരിയില്‍ ചിക്കന്‍പോക്സ് പിടിപെട്ട് മരിച്ച മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന അഭി ശ്രേയ ജോഫി എന്ന കുട്ടിയുടെ ഫീസ് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11നാണ് ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഫോണ്‍ വന്നത്. രണ്ടാഴ്ച മുമ്പും സമാന സംഭവമുണ്ടായി. മകളുടെ മരണമുണ്ടാക്കിയ വേദനയുമായി കഴിയുന്ന ഷൈനി ഫിലിപ്പ് ആണ് ലാന്‍റ് ലൈനില്‍ വന്ന കോള്‍ അന്ന് എടുത്തത്. ആദ്യം അമ്പരന്നെങ്കിലും പിന്നീട് സമനില വീണ്ടെടുത്ത് അവര്‍ മകള്‍ മരിച്ചുപോയ കാര്യം പറഞ്ഞു. പക്ഷേ, ഈ സംഭവം അവരെ വളരെയധികം വിഷമിപ്പിച്ചതായി അഭിയുടെ പിതാവ് ജോഫി പറഞ്ഞു. വീണ്ടും ഇതേ കാര്യം പറഞ്ഞ് സ്കൂളില്‍ നിന്ന് പിതാവിന്‍െറ ഫോണിലേക്ക് വിളിക്കുകയായിരുന്നു. 
ഈ വിഷയം ഇന്ത്യയിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു.സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി സ്കൂള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.