അറ്റ്‌ലാന്റ : ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് പോരാട്ടങ്ങൾ രണ്ടാം റൗണ്ടിലെത്തി നിൽക്കുമ്പോൾ, ഫുട്ബോൾ മൈതാനങ്ങൾ സാക്ഷ്യം വഹിക്കുന്നത് സൂപ്പർതാരങ്ങളുടെ ഗോൾവേട്ടയ്ക്ക്. ലോകകപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ 'ഗോൾഡൻ ബൂട്ടി'നായി ആര് കിരീടം ചൂടുമെന്ന കാര്യത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ്, ഹാരി കെയ്‌ൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ ഗോൾമഴ തീർക്കുമ്പോൾ, ആവേശം വാനോളം ഉയരുകയാണ്.
മെസ്സിയുടെ റെക്കോർഡ് കുതിപ്പ്
അഞ്ച് ഗോളുകളുമായി പട്ടികയിൽ തലപ്പത്ത് നിൽക്കുന്ന അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി തന്റെ അവസാന ലോകകപ്പിൽ അത്ഭുതങ്ങൾ കാട്ടുകയാണ്. അൽജീരിയക്കെതിരായ തകർപ്പൻ ഹാട്രിക്കും ഓസ്ട്രിയക്കെതിരായ ഇരട്ടഗോളുമടക്കം 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മെസ്സി മാറി. നോക്കൗട്ട് ഘട്ടത്തിലേക്ക് ടീം മുന്നേറുമ്പോൾ, മെസ്സിയുടെ ഈ ഫോം അർജന്റീനൻ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജോർദാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൂടി ഗോൾ കണ്ടെത്തിയാൽ ഗോൾഡൻ ബൂട്ട് മത്സരത്തിൽ മെസിയെ മറികടക്കൽ എതിരാളികൾക്ക് പ്രയാസമാകും.
വെല്ലുവിളിയുമായി എംബാപ്പെ
നാല് ഗോളുകളുമായി മെസിക്ക് തൊട്ടുപിന്നിൽ കടുത്ത വെല്ലുവിളിയുയർത്തി ഫ്രഞ്ച് കുതിര കിലിയൻ എംബാപ്പെ ഒപ്പം തന്നെയുണ്ട്. സെനഗലിനെതിരെയും ഇറാഖിനെതിരെയും ഇരട്ടഗോൾ വീതം നേടിയ എംബാപ്പെ, തന്റെ കിരീടം നിലനിർത്താൻ തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് കളത്തിലെ പ്രകടനത്തിലൂടെ വ്യക്തമാക്കുന്നു. ഫ്രാൻസിന്റെ ആക്രമണനിരയുടെ ചുക്കാൻ പിടിക്കുന്ന എംബാപ്പെയ്ക്ക് ഒപ്പം ഉസ്മാൻ ഡെംബലെയടക്കമുള്ളവരുടെ സാന്നിധ്യം ഫ്രാൻസിനെ ടൂർണമെന്റിലെ ഏറ്റവും അപകടകരമായ ടീമുകളിലൊന്നാക്കി മാറ്റുന്നു. ഫ്രാൻസിന്‍റെ വിജയയാത്ര ഇനിയും തുടർന്നാൽ എംബാപ്പെയുടെ ഗോളുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നതിൽ സംശയമില്ല.
ഹാലൻഡ് 'ഗോൾ മെഷീൻ' തന്നെ
താൻ ഒരു ഗോൾ മെഷീൻ തന്നെയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് നോർവേയുടെ എർലിങ് ഹാലൻഡ് പുറത്തെടുക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ അടിച്ചുകൂട്ടിയ ഹാലൻഡ്, താൻ ലോകത്തെ ഏറ്റവും മികച്ച ഫിനിഷറാണെന്ന അവകാശവാദം ശരിവെക്കുന്നു. നോർവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റത്തിനാണ് ഹാലൻഡിന്റെ ഗോളുകൾ വഴിതുറക്കുന്നത്. നോർവേ നോക്കൗട്ട് ഘട്ടത്തിൽ എത്രത്തോളം മുന്നേറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്റെ ഗോൾഡൻ ബൂട്ട് സാധ്യതകൾ.
ഹാരി കെയ്‌നും അമേരിക്കൻ താരോദയവും
രണ്ട് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ നായകൻ ഹാരി കെയ്‌ൻ അപ്രതീക്ഷിത കുതിപ്പിന് തയ്യാറെടുക്കുന്നു. ഘാനയ്ക്കും പനാമയ്ക്കുമെതിരായ വരാനിരിക്കുന്ന മത്സരങ്ങൾ കെയ്‌ന്റെ കരിയറിലെ ഏറ്റവും വലിയ ഗോൾവേട്ടയ്ക്ക് വേദിയായേക്കാം. 2018-ൽ പനാമയ്‌ക്കെതിരെ ഹാട്രിക് നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ചരിത്രം കെയ്‌നുണ്ട്. ഒപ്പം, ടൂർണമെന്റ് ആതിഥേയരായ അമേരിക്കയുടെ ഫോളാറിൻ ബലോഗുൻ രണ്ട് ഗോളുകളുമായി എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുന്നേറുന്നു. അപ്രതീക്ഷിതമായി ഗോളുകൾ നേടാനുള്ള ബലോഗുന്റെ മികവ്, ടൂർണമെന്റിലെ വലിയൊരു അട്ടിമറിക്ക് വഴിതുറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഗോളുകൾ വാരിക്കൂട്ടുന്ന ഈ സൂപ്പർതാരങ്ങൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് വിരുന്നായി മാറുമെന്നുറപ്പാണ്. ആര് അവസാനം ചിരിക്കും, ആര് ഗോൾഡൻ ബൂട്ട് സ്വന്തമാക്കും? ഫുട്ബോൾ ലോകം ആ ആകാംക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.