ഇംഫാൽ: ഹിമാലയൻ സംസ്ഥാനങ്ങൾക്കു പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മൺസൂൺ നാശംവിതക്കുന്നു. മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത പേമാരിയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇംഫാൽ ഈസ്റ്റിലെ യായ്ൻഗാങ്‌പോക്‌പി, സാന്റിഖോങ്‌ബാൽ, സബുങ്‌ഖോക്ക് ഖുനൗ, ഇംഫാൽ വെസ്റ്റിലെ കക്വ, സാഗോൾബന്ദ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിൽ വീടുളിൽ വെള്ളം കയറി.
ഇംഫാൽ നദി, നമ്പുൾ, ഇറിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന നദികളുടെ ജലനിരപ്പ് ഗണ്യമായി ഉയർന്നെങ്കിലും ഇതുവരെ അപകടനിലയിലെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നോണി ജില്ലയിലെ അവാങ്ഖുൽ, സേനാപതി, കാംജോങ് എന്നീ കുന്നിൻ പ്രദേശങ്ങളിലെ മലയോര ജില്ലകളിൽനിന്നും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജലവിഭവ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിതമായതോ കനത്തതോ ആയ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വരും ദിവസം കൂടുതൽ മഴ പെയ്യുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.