ഇന്ത്യക്ക് സൂര്യപ്രകാശം നഷ്ടപ്പെടുന്നു; കാലാവസ്ഥക്കും ശുദ്ധോർജ ലക്ഷ്യങ്ങൾക്കും ഭീഷണിയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള സൂര്യപ്രകാശ സമയം ക്രമാനുഗതമായി കുറയുന്നുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വായു മലിനീകരണവും മേഘങ്ങളുടെ അമിത രൂപീകരണവും മൂലമാണിതെന്നും ആകാശം മങ്ങുകയും വിളകൾക്ക് ദോഷം സംഭവിക്കുകയും രാജ്യത്തിന്റെ സൗരോർജ ലക്ഷ്യങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്നും പഠനം പറയുന്നു.

‘നേച്ചേഴ്‌സ് സയന്റിഫിക് റിപ്പോർട്ട്‌സി’ൽ പ്രസിദ്ധീകരിച്ച ബി.എച്ച്‌.യു, ഐ.ഐ.ടി.എം പുണെ, ഐ.എം.ഡി എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ 1988നും 2018നും ഇടയിൽ 20 കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ഇന്ത്യയിലുടനീളം വാർഷിക സൂര്യപ്രകാശ സമയത്തിൽ സ്ഥിരമായ കുറവ് കണ്ടെത്തി. രാജ്യത്തി​ന്റെ വടക്കുകിഴക്കൻ മേഖലകളിൽ മാത്രമാണ് ചെറിയ സ്ഥിരത കാണിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ റെക്കോർഡ് മൺസൂൺ മഴ ലഭിച്ചപ്പോൾ, ബിഹാറിലും ബംഗാളിലും വൈകിയ മഴ പെയ്യുന്നതുവരെ കിഴക്കൻ മേഖല വരണ്ടതായിരുന്നു.

തുടർച്ചയായ മേഘങ്ങളും വർധിച്ചുവരുന്ന എയറോസോൾ മലിനീകരണവും കാരണം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സൂര്യപ്രകാശ സമയം മൂന്ന് പതിറ്റാണ്ടുകളായി കുറഞ്ഞുവരികയാണ്. വടക്കൻ സമതലങ്ങളിൽ സൂര്യപ്രകാശം ഏറ്റവും വേഗത്തിലാണ് മങ്ങുന്നത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ അസ്വസ്ഥതയുണ്ടാക്കുന്ന സൂചനയായാണ് ഗവേഷക സംഘം ഇതിനെ കാണുന്നത്.

എല്ലാ വർഷവും 13 മണിക്കൂർ വരെ സൂര്യപ്രകാശം നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്. പടിഞ്ഞാറൻ തീരത്ത് 8.6 മണിക്കൂർ വരെ കുറവ് സംഭവിക്കുന്നു. വ്യവസായങ്ങൾ, വാഹനങ്ങൾ, വിളകൾ കത്തിക്കൽ എന്നിവയിൽ നിന്നുള്ള കട്ടിയുള്ള എയറോസോളുകളാണ് ഈ സൗരോർജ മങ്ങലിലേക്ക് ശാസ്ത്രജ്ഞർ ബന്ധിപ്പിക്കുന്നത്. ഇത് സൂര്യപ്രകാശത്തെ തടയുകയും മൺസൂൺ മേഘാവരണത്തെ തീവ്രമാക്കുകയും ചെയ്യുന്നു.

മേഘ രൂപീകരണത്തിന് എയറോസോളുകൾ ചെറിയ ന്യൂക്ലിയസുകളായി പ്രവർത്തിക്കുന്നു. ആകാശം കൂടുതൽ നേരം മേഘാവൃതമായി തുടരാൻ ഇത് കാരണമാവുന്നു. ഈ വർഷത്തെ മൺസൂണിലും ഇതേ പ്രവണതയാണ് കണ്ടത്. മഴയില്ലെങ്കിലും ഇരുണ്ടതും ഈർപ്പമുള്ളതുമായ ദിവസങ്ങൾ. വിദഗ്ദ്ധർ പറയുന്നത് ഈ ഇടതൂർന്ന മേഘങ്ങൾ കൂടുതൽ നേരം ഉയർന്നുനിൽക്കുകയും ഭൂമിയിലേക്ക് എത്തുന്ന സൂര്യപ്രകാശം കുറക്കുകയും ചെയ്യുന്നു എന്നാണ്.

ഇന്ത്യയിലെ എയറോസോൾ മലിനീകരണം ഇപ്പോൾ ആഗോള ശരാശരിയുടെ ഇരട്ടിയാണ്. ഇത് ദക്ഷിണേഷ്യയിൽ വിശാലമായ തവിട്ട് മേഘങ്ങൾ രൂപപ്പെടുന്നു. ഹിമാലയൻ ഹിമാനികളുടെ ഉരുക്കം മുതൽ സൗരോർജ ഉൽപ്പാദനം കുറയുന്നത് വരെ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കുറഞ്ഞ സൂര്യപ്രകാശം ഇന്ത്യയുടെ പുനഃരുപയോഗ ഊർജ്ജ ഉൽപ്പാദനത്തെ 7ശതമാനം വരെ കുറക്കുകയും 2030ലെ ശുദ്ധമായ ഊർജ ലക്ഷ്യങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു.

Tags:    
News Summary - India is losing sunlight: Warning that it could threaten climate and clean energy goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.