ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പപ്പൻമുക്കിലെ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും ഓർമകളും പേറിയ ആൽമരം ഓർമയായി. പ്രദേശവാസികൾക്കും വഴിപോക്കർക്കും ഒരുപോലെ തണലായിരുന്ന ഈ ആൽമരം ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കടപുഴകി റോഡിലേക്ക് വീണത്. ജനത്തിരക്കേറിയതും കടകൾ നിറഞ്ഞതുമായ ഇടുങ്ങിയ സ്ഥലത്താണ് മരം വീണതെങ്കിലും വലിയൊരു വിപത്ത് തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
തിരക്കുള്ള തൃക്കുന്നപ്പുഴ-തോട്ടപ്പള്ളി റോഡിനോട് ചേർന്നാണ് മരം നിന്നിരുന്നത്. ഏറെ നാളായി അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ പലതവണ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. വലിയ ശബ്ദത്തോടെ പെട്ടെന്ന് മരം റോഡിലേക്ക് പതിക്കുകയായിരുന്നു. മരം വീഴുമ്പോൾ റോഡിലൂടെ വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മരം വീഴുന്നതിനിടെ വൈദ്യുതി ലൈനുകളിൽ ശിഖരങ്ങൾ തട്ടി പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ലൈൻ പൊട്ടിവീഴാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. റോഡിന്റെ മറുവശത്തെ വീടിന്റെ മതിലിലേക്കാണ് മരം പതിച്ചത്. ഇതിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മരത്തിനോട് ചേർന്ന് നിന്ന ജനസേവന കേന്ദ്രത്തിന്റെ തിണ്ണ തകർന്നു. ഷട്ടറിന് ചെറിയ തകരാറുണ്ട്.
മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി റോഡിന്റെ ഒരു ഭാഗം ഗതാഗതയോഗ്യമാക്കി. തുടർന്ന് തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, വൈസ് പ്രസിഡന്റ് ഷാജഹാൻ, വാർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വിദഗ്ധ തൊഴിലാളികളും ചേർന്ന് മരം പൂർണമായും വെട്ടിനീക്കി ഗതാഗതം സാധാരണ നിലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.