‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ സിനിമയുടെ പോസ്റ്റർ
ദുബൈ: ഗൾഫ് പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്ന’ങ്ങളുടെ തിരക്കഥ എം.ടിയുടേതാണ്. 1980ൽ പുറത്തിറങ്ങിയ ഈ സിനിമ ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ അനുഭവവേദ്യമാണ് എന്നത് എം.ടി എന്ന കഥാകാരന്റെ ദീർഘവീക്ഷണത്തെ പ്രകടമാക്കുന്നുണ്ട്.
ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കള്ളലോഞ്ചിൽ ഗൾഫിലേക്ക് കടൽ കടക്കുന്ന എഴുപതുകളിലെ മലയാളി യുവാക്കളുടെ കഥയാണ് ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’. നടൻ സുകുമാരൻ അനശ്വരമാക്കിയ രാജഗോപാലൻ മേനോൻ എന്ന നായക കഥാപാത്രം എക്കാലത്തെയും പ്രവാസിയുടെ പ്രതിനിധിയാണ്.
ലോഞ്ചിലെത്തി ഖൊർഫുക്കാനിലെ കടലിൽ ചാടി മരുഭൂമിയിലേക്ക് നീന്തി പ്രവാസത്തിന്റെ തീക്ഷ്ണതകളിലൂടെ കടന്ന് സാമ്പത്തിക വിജയം നേടുമ്പോഴും സ്വന്തം മണ്ണിൽ സ്വപ്നം കണ്ടെതൊന്നും നേടാൻ കഴിയാതെ വീണ്ടും ഗൾഫിലേക്ക് വിമാനം കയറേണ്ടിവരുന്ന നായകൻ.
ഷാർജയിലും അൽഐനിലും ദുബൈയിലുമായി ചിത്രീകരിച്ച ഈ ചിത്രം മമ്മൂട്ടിയുടെ ആദ്യകാല സിനിമ കൂടിയാണ്. വ്യക്തിപരമായും സാമൂഹികപരമായും പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു.
നിങ്ങൾക്ക് ഗൾഫ് കാണാൻ സുവർണാവസരം എന്ന പരസ്യ വാചകത്തോടെയാണ് ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ 1980ൽ തിയറ്ററിലെത്തിയത്. സിനിമയുടെ സംവിധായകൻ ആസാദ് നമ്മോട് നേരത്തേ വിടപറഞ്ഞു. ഇപ്പോഴിതാ പ്രിയകഥാകാരൻ എം.ടിയും. എഴുത്തിന്റെ മഹാത്മാവിന് ഗൾഫ് പ്രവാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.