പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണ് തഗ് ലൈഫിന്‍റേത്. 35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. എന്നാൽ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെ, കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവന വിവാദമായിരുന്നു.
ചിത്രം കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിവരം. അതേസമയം, തമിഴ്‌നാട്ടിൽ ടിക്കറ്റ് വില കുറച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇത് തിയറ്ററുകളിലേക്ക് ജനങ്ങൾ എത്തുന്നത് വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച, തമിഴ്‌നാട് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിനോദ നികുതി പകുതിയായി കുറച്ചു. 8.6% ൽ നിന്ന് 4% ആയി. തഗ് ലൈഫ് റിലീസ് ചെയ്യുന്നതോടെ പുതിയ നിയമം നടപ്പിലാക്കും. നിർമാതാക്കളെയും വിതരണക്കാരെയും പോലുള്ള വ്യവസായ പങ്കാളികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തതിനാൽ, ഇത് കൂടുതൽ സിനിമാപ്രേമികളെ പ്രോത്സാഹിപ്പിക്കുമെന്നും സിനിമ വ്യവസായത്തിന്റെ അഭിവൃദ്ധിക്ക് സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ് കമൽ ഫിലിംസ് ഇന്‍റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്‍റെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.