മലയാള സിനിമയുടെ ഭാവുകത്വ നിർമാണത്തിൽ വലിയ സ്വാധീനം ചെലുത്തിയ സൃഷ്ടികളിൽ ഒന്നാണ് 2013ൽ പുറത്തിറങ്ങിയ ആമേൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ക്ലാസിക്, മലയാളത്തിലെ എക്കാലത്തേയും മികച്ച 10 സിനിമകളിൽ ഒന്നാണ്. മലയാളത്തിൽ കൾട്ട് സിനിമയായി ഉയർത്തപ്പെട്ട ആമേന് വലിയൊരു ഫാൻബേസും ഉണ്ട്. ലിജോ സ്വന്തമായി ഒരു നിർമാണ കമ്പനി ആരംഭിച്ചപ്പോ അതിന് നൽകിയ പേര് ‘ആമേൻ മൂവീ മൊണാസ്‍ട്രി’ എന്നായിരുന്നു.
സംവിധാനത്തോടൊപ്പം എഴുത്തും സംഗീതവും ആമേനിൽ ശ്രദ്ധിക്കെപ്പട്ടിരുന്നു. പി.എസ്. റഫീക്കാണ് ആമേന്റെ എഴുത്ത് നിർവ്വഹിച്ചത്. സംഗീതം നൽകിയതാകട്ടെ പ്രശാന്ത് പിള്ളയും. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രത്തിൽ പി.എസ്. റഫീക്കും പ്രശാന്ത് പിള്ളയും ചേർന്നതായാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നപ്പോ ലഭിക്കുന്ന വിവരം. ഒപ്പം ലിജോയുടെ അസോസിയേറ്റും സംവിധായകനുമായ ടിനു പാപ്പച്ചനും സംഘത്തിലുണ്ട്. ‘ആമേൻ മൂവീ മൊണാസ്ട്രി’യിലെ പ്രമുഖർ ഒന്നിക്കുന്നതോടെ 'മലൈക്കോട്ടൈ വാലിബൻ’വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉണർത്തിയിരിക്കുന്നത്.
ചുരുളിക്കുശേഷം മധു നീലകണ്ഠന്‍ മലൈക്കോട്ടൈ വാലിബനിൽ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കും. ദീപു ജോസഫ് ആണ് എഡിറ്റിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സിനിമപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
മലയാള സിനിമ ലോകം ഇത്രയും ആകാംക്ഷയോടെ ഒരു സിനിമയുടെ പേരിനായി കാത്തിരുന്നിട്ടുണ്ടാകില്ല. കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ പേര് പ്രവചനങ്ങള്‍ ഒരുപാട് നടന്നു. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. സിനിമയുടെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും തുടങ്ങിയതോടെയാണ് ചര്‍ച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.