ചെന്നൈ: നടി തൃഷക്കെതിരായ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. ടി.വി.കെ നേതാവ് വിജയേയും തൃഷയേയും മോശമായി പരാമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയതിന് പിറകെയാണ് നൈനാർ നാഗേന്ദ്രൻ മാപ്പ് പറഞ്ഞത്. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന പറഞ്ഞാണ് അദ്ദേഹം തടിതപ്പിയത്. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
'ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഇതേക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസംഗം മൂലം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.' നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയത്തിൽ വിജയം നേടണമെങ്കിൽ വിജയ് തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്ന് നാഗേന്ദ്രൻ നടത്തിയ പ്രസ്താവനക്ക് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്.'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തോട് എങ്കിലും സ്‌നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ.' എന്നിങ്ങനെയാരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശം.
ഡി.എം.കെ നേതാക്കളായ കനിമൊഴിയടക്കം പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തൃഷയും ഇതിനെതിരെ രംഗത്ത് വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളല്ല. അങ്ങനെ ആകാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇനിയുള്ള കാലവും നിഷ്പക്ഷ രാഷ്ട്രീയം പിന്തുടരാന്‍ തന്നെയാണ് തീരുമാനം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നിന്റെ പേരിലും പ്രശസ്തിയുണ്ടാകണമെന്ന് ആഗ്രഹമില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ സമൂഹത്തോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും കാണിക്കണമെന്നും തൃഷ പറഞ്ഞു. തന്നെ ബാധിക്കാത്ത ഒരു കാര്യത്തിലും തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.