ഏറെ ആരാധകരുള്ള തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്‍റെയും വിവാഹ മോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വിഘ്നേഷ് ശിവനെ മിർശിക്കുന്ന രീതിയിൽ നയന്‍താരയുടേതെന്ന പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ടും ഇതിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരദമ്പതികള്‍.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ തന്നെയാണ് നയൻതാര ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. വിഘ്‌നേഷ് ശിവനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച് 'ഞങ്ങളെ കുറിച്ചുള്ള അസംബന്ധ വാര്‍ത്തകള്‍ കാണുന്ന ഞങ്ങളുടെ പ്രതികരണം' എന്നാണ് ഇൻസ്റ്റഗ്രാമിൽ നയൻതാര കുറിച്ചിരിക്കുന്നത്. ഇരുവരും തമാശ രൂപത്തില്‍ നോക്കുന്ന പോസിലുള്ളതാണ് ഈ ചിത്രം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നൃത്തസംവിധായകൻ ജാനി മാസ്റ്ററോടൊപ്പം പ്രവർത്തിച്ചതിന് നയൻതാരക്കും വിഘ്നേഷ് ശിവനും വിമർശനം നേരിട്ടിരുന്നു. 'സ്വീറ്റ് മാസ്റ്റര്‍ ജി, ടീം എല്‍ഐകെ നിങ്ങളേയും നിങ്ങളുടെ വൈബും ഇഷ്ടപ്പെടുന്നു' എന്ന കുറിപ്പോടെയായിരുന്നു വിഘ്‌നേഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നത്. കഴിവുള്ള കുറ്റവാളിക്ക് അവസരം നൽകിയതിന് ഗായിക ചിൻമയി അടക്കമുള്ളവർ വിഘ്നേഷിനെ വിമർശിച്ചിരുന്നു.
വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രമായ 'ലൗവ് ഇന്‍ഷുറന്‍സ് കമ്പനി'യുടെ ഭാഗമാണ് ജാനി മാസ്റ്ററും. ഈ ചിത്രത്തിന്റെ നിര്‍മാതാവ് നയന്‍താരയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.