പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് നടൻ മോഹൻലാൽ സംവിധാനം ചെയ്ത ബറോസ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ആണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടാൻ ബറോസിന് കഴിഞ്ഞില്ല.
തിയറ്റർ റിലീസിന് ശേഷം ബറോസ് ഒ.ടി.ടിയിലെത്തുകയാണ്. ഡിസ്നി ഹോട്സ്റ്റാറിൽ ജനുവരി 22 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഹോട്സ്റ്റാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
ഫാന്റസി പീരീഡ് ഴോണറില്‍ എത്തിയ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ 3.45 കോടിരൂപയായിരുന്നു. രണ്ടാംദിനം 1.6 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. 1.1 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മൂന്നാം ദിനത്തെ കളക്ഷൻ. നാലാം ദിനം 1.25 കോടിയും അഞ്ചാം ദിനം 1.35 കോടി രൂപയും ഇന്ത്യയിൽ നിന്ന് നേടി. 0.35 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആറാം ദിവസത്തെ കളക്ഷൻ. ഏഴാം ദിനം 0.28 ആയി കുറഞ്ഞു. എട്ടാം ദിനം 0.42 കോടി രൂപയായിരുന്നു ഇന്ത്യയിൽ നിന്ന് നേടിയത്. 20 കോടി രൂപയാണ് ആകെ ബറോസ് സമാഹരിച്ചത്. ബറോസ് യുഎസ്എയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്.സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. ലിഡിയന്‍ നാദസ്വരം ആണ് ബറോസിനായി സംഗീതം നല്‍കിയിരിക്കുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയന്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം മായ റാവോ, ജൂണ്‍ വിഗ്, നീരിയ കമാചോ, തുഹിന്‍ മേനോന്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം, ഗോപാലന്‍ അദാത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.