നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1 ബോക്സ് ഓഫിസിൽ കുതിച്ചുയരുകയാണ്. ചിത്രം ലോകമെമ്പാടും 200 കോടി രൂപ കടന്ന് ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളിൽ ഒന്നായി മാറി. 2022ൽ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിന്റെ പ്രീക്വലാണ് കാന്താര: ചാപ്റ്റർ 1. ചിത്രം ലോകമെമ്പാടുമായി 218 കോടി രൂപ കലക്ഷൻ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രം ഇന്ത്യയിൽ നിന്ന് 169 കോടി രൂപ നേടി. ശനിയാഴ്ച കാന്താര: ചാപ്റ്റർ 1ന്‍റെ കലക്ഷൻ കുതിച്ചുയർന്നു. 55 കോടിയാണ് ശനിയാഴ്ച മാത്രം കാന്താര നേടിയത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 19 കോടിയും തെലുങ്ക് പതിപ്പ് 11.75 കോടി രൂപയും നേടി. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ ടീസറോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് വിവരം. കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍.
ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് ബ്രിങ് ഫോർത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.