സിനിമയിൽ റീ റിലീസുകളുടെ കാലം കൂടിയാണിപ്പോൾ. പുത്തൻ സിനിമകൾക്ക് മാത്രമല്ല ഇഷ്ടതാരങ്ങളുടെ പഴയ സിനിമകളുടെ റീ റിലീസിനും പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇതിനോടകം തന്നെ മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, സൂര്യ, വിജയ് എന്നിവരുടെയെല്ലാം സിനിമകളുടെ നിരവധി റീ-റിലീസ് എത്തിക്കഴിഞ്ഞു. ഇവയെയല്ലാം പ്രേക്ഷർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ഫ്രണ്ട്സ്' റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്നും വലിയ ആരാധകവൃന്ദം നിലനിൽക്കുന്ന ചിത്രം റീ-റിലീസിനൊരുങ്ങുന്നു എന്നത് ആരാധകർക്ക് ഇരട്ടി സന്തോഷമാണ്.
നവംബർ 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. 2001ലാണ് ചിത്രം റിലീസ് ചെയ്തത്. സിദ്ദിഖ് സംവിധാനം ചെയ്ത മലയാള സിനിമയായ ഫ്രണ്ട്സിന്‍റെ തമിഴ് റീമേക്കാണിത്. വിജയും സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം ഹിറ്റായിരുന്നു എന്ന് മാത്രമല്ല രണ്ട് താരങ്ങളുടെയും സിനിമ കരിയറിലെ പ്രധാന ചിത്രങ്ങൾ കൂടിയാണിത്. സൂര്യയും വിജയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഫ്രണ്ട്സ്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായ അരവിന്ദൻ, ചന്ദ്രു, കൃഷ്ണമൂർത്തി എന്നീ മൂന്ന് കഥാപാത്രങ്ങളുടെ സൗഹൃദത്തിന്‍റെ കഥപറയുന്ന ചിത്രമാണിത്.
മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. മുകേഷ്, ജയറാം, ശ്രീനിവാസന്‍, മീന, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1999ലാണ് ചിത്രം റിലീസ് ചെയ്തത്.
സിദ്ദിഖ് തന്നെയാണ് ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്തത്. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്. മലയാളി പ്രേക്ഷകരെപ്പോലെ തമിഴ് പ്രേക്ഷകരും ചിത്രം സ്വീകരിച്ചതോടെ ചിത്രം അവിടെയും സൂപ്പർഹിറ്റ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാന്‍, ചാര്‍ളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദന്‍ ബോബ്, സരിത, സത്യ പ്രിയ, എസ്. എന്‍ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്‌സിന്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. ചിത്രത്തില്‍ പളനി ഭാരതിയുടെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.