ബോക്സ് ഓഫീസ് തൂക്കി രൺവീർ സിങ്ങിന്‍റെ ധുരന്ധർ; ഇതുവരെ നേടിയത്...

രണ്‍വീര്‍ സിങ്ങിന്റെ 'ധുരന്ധര്‍' എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കലക്ഷനും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ തകർക്കുകയും പ്രതീക്ഷകളെ മറികടക്കുകയും ചെയ്തുകൊണ്ട് ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം 'ധുരന്ധർ' മുന്നേറുകയാണ്. വെറും 10 ദിവസം കൊണ്ട് 500 കോടി രൂപയുടെ കലക്ഷൻ മാർക്ക് മറികടന്ന ഈ ചിത്രം, ഒരു ഹിന്ദി സിനിമ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വാരാന്ത്യ കളക്ഷൻ രേഖപ്പെടുത്തി. ഈ മുന്നേറ്റം നിലനിർത്തുകയാണെങ്കിൽ രൺവീർ സിങ് നായകനായ ഈ ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയായി മാറിയേക്കാം.

രണ്ടാം ഞായറാഴ്ച ഇന്ത്യയിൽ 59 കോടി രൂപ നെറ്റ് കലക്ഷൻ നേടിയ ചിത്രം രണ്ടാമത്തെ വാരാന്ത്യത്തിൽ മൊത്തം 144.50 കോടി രൂപയാണ് നേടിയത്. ഇത് ആദ്യ വാരാന്ത്യത്തേക്കാൾ 40 ശതമാനം അധികമാണ്. വെറും പത്ത് ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽ 351.75 കോടി രൂപ നെറ്റ് കലക്ഷൻ നേടി. ആദ്യ വാരാന്ത്യത്തിൽ വിദേശ കളക്ഷനിൽ അൽപ്പം മന്ദഗതിയിലായിരുന്നു തുടക്കം. ട്രേഡ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് 10 ദിവസത്തിനുള്ളിൽ ചിത്രം വിദേശ വിപണിയിൽ നിന്ന് 12 മില്യണിലധികം നേടി. അതിൽ 4.5 മില്യണിലധികം രണ്ടാം വാരാന്ത്യത്തിൽ മാത്രം നേടിയതാണ്. ഇതോടെ ചിത്രത്തിന്റെ ആഗോള വരുമാനം ഞെട്ടിക്കുന്ന 530 കോടി രൂപ ആയി ഉയർന്നു.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ആകെ ദൈർഘ്യം 214 മിനിറ്റാണ്. അതായത് മൂന്ന് മണിക്കൂർ 34 മിനിറ്റ്. ധുരന്ധറിലെ ചില രംഗങ്ങളും പേരുകളും മാറ്റാനും ചില മുന്നറിയിപ്പുകൾ ചേർക്കാനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. അക്രമം നിറഞ്ഞ രംഗങ്ങൾ കാരണം സിനിമയുടെ തുടക്കത്തിലെ ചില ദൃശ്യങ്ങൾ നീക്കം ചെയ്യുകയും പകരം കൂടുതൽ അനുയോജ്യമായ ഷോട്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. സമാനമായ കാരണങ്ങളാൽ രണ്ടാം പകുതിയിലെ ചില ഷോട്ടുകളും നീക്കം ചെയ്തു. കൂടാതെ ഒരു മന്ത്രി കഥാപാത്രത്തിന്റെ പേര് മാറ്റി. അസഭ്യവാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരിവസ്തുക്കളുടെ ഉപയോഗം കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

40കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ 'ധുരന്ധറി'ന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. മേജർ മോഹിത് ശർമയുടെ മാതാപിതാക്കൾ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച തങ്ങളുടെ മകന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് അവർ വാദിച്ചു. എന്നാൽ, ചിത്രം മേജർ മോഹിത് ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കി.

അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ധുരന്ധർ' നിർമിച്ചത്. ഈ വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ 2026 മാർച്ച് 19ന് റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്ന ഒരു സീക്വലിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Dhurandhar collection 500 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.